ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപമിറക്കാൻ അമേരിക്കൻ സ്ഥാപനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യം, ആരോഗ്യസുരക്ഷ, പ്രതിരോധം, ഊർജം, കൃഷി, ഇൻഷുറൻസ് തുടങ്ങി നിക്ഷേപത്തിന് അനന്തസാധ്യതകളുള്ള മേഖലകൾ രാജ്യത്ത് തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.എസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് വെർച്വൽ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആറുവർഷത്തിനിടെ, നിക്ഷേപ, സാമ്പത്തിക പരിഷ്കരണ സൗഹൃദ സമ്പദ്വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതായി അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലടക്കമുള്ള ചരിത്രപരമായ പരിഷ്കാരങ്ങളാണ് രാജ്യത്തെ അതിന് പ്രാപ്തമാക്കിയത്. രാജ്യത്തിെൻറ വികസന അജണ്ടയെ മനുഷ്യകേന്ദ്രീകൃതമായി മാറ്റി. അങ്ങനെ ഭാവിയെ സമീപിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോള സാമ്പത്തിക തിരിച്ചടികളെ തദ്ദേശീയ സാമ്പത്തിക പ്രാപ്തികൊണ്ടാണ് രാജ്യം മറികടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൗൺസിലിന് രൂപം നൽകിയതിെൻറ 45ാം വാർഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി. മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നതാണ് പ്രമേയം. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ കുറക്കാൻ ഇന്ത്യ തീരുമാനിച്ച സാഹചര്യത്തിൽ വൻ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ നിലപാടിന് കൽപിച്ചിരുന്നത്. അമേരിക്കയെ നിക്ഷേപത്തിന് ക്ഷണിച്ച് മോദി രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിെൻറ ഭാവി തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.