ഹേമ കമ്മിറ്റിയില്‍ അന്വേഷണം: കേരള ഹൈകോടതി ഉത്തരവ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട കേരള ഹൈകോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലും രണ്ട് താരങ്ങളും സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസ് നിയമപ്രകാരം മുന്നോട്ടു പോകാന്‍ ബാധ്യസ്ഥരാണ്. പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയാൻ നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹേമ കമ്മിറ്റി മുമ്പാകെ സാക്ഷികളും ഇരകളും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേരള ഹൈകോടതിയുടെ നിർദേശങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. കേരള ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് അന്വേഷണം നിരീക്ഷിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവര്‍ക്കും പ്രത്യേക അന്വേഷണ സംഘം ഉപദ്രവിക്കുന്നതായി പരാതിയുള്ളവര്‍ക്കും ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Tags:    
News Summary - Inquiry into Hema Committee: Supreme Court rejects plea to stay Kerala High Court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.