ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവളമായ നവി മുംബൈ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് കൂടുതൽ സർവിസുകൾ ആരംഭിക്കാൻ ഇൻഡിഗോ എയർലൈൻസ്. മാർച്ച് 29 മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 30 പുതിയ റൂട്ടുകളാണ് ഇൻഡിഗോ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന രീതിയിൽ കണ്ണൂരിലേക്കും നവി മുംബൈയിൽനിന്ന് നേരിട്ടുള്ള സർവിസുണ്ടാകും.
പുതിയ റൂട്ടുകൾ നിലവിൽ വരുന്നതോടെ നവി മുംബൈയിൽനിന്ന് ആഴ്ചയിൽ 400ലധികം സർവിസുകളാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. കണ്ണൂരിന് പുറമെ ആഗ്ര, അയോധ്യ, ബാഗ്‌ഡോഗ്ര, ബെൽഗാം, ചണ്ഡീഗഡ്, ദിയു, കൊൽക്കത്ത, പട്ന, രാജ്‌കോട്ട്, ശ്രീനഗർ, വാരണാസി, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും നവി മുംബൈയിൽനിന്ന് നേരിട്ട് വിമാനമുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
ഗുജറാത്തിലെ വ്യവസായ നഗരങ്ങളിലേക്കും ഇൻഡിഗോ സർവിസുകൾ ശക്തമാക്കിയിട്ടുണ്ട്. ഭാവ്‌നഗറിൽനിന്ന് നവി മുംബൈയിലേക്ക് ദിവസേന രണ്ട് നേരിട്ടുള്ള സർവിസുകൾ ഇന്ന് മുതൽ ആരംഭിച്ചു. ഏപ്രിൽ 23 മുതൽ ജാംനഗറിലേക്കും സർവിസുകൾ തുടങ്ങും. ഇതോടെ അഹ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ഭാവ്‌നഗർ, ജാംനഗർ എന്നിങ്ങനെ ഗുജറാത്തിലെ ആറ് നഗരങ്ങളിലായി ആഴ്ചയിൽ 1400ലധികം സർവിസുകളാണ് ഇൻഡിഗോ നടത്തുന്നത്.
അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡുമായി ചേർന്ന് യാത്രക്കാർക്കായി പുതിയ ആനുകൂല്യങ്ങളും ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോ ബ്ലൂചിപ്പ് അംഗങ്ങൾക്ക് അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങളിൽനിന്ന് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ പ്രത്യേക റിവാർഡുകൾ ലഭിക്കും. ഓൺലൈനായി ഉൽപന്നങ്ങൾ പ്രീ-ബുക്ക് ചെയ്യുന്നവർക്ക് ഓരോ 100 രൂപക്കും അഞ്ച് ബ്ലൂചിപ്പുകൾ വീതം നേടാം. യാത്രക്ക് മുമ്പ് ഓൺലൈനായി പണമടച്ച് എയർപോർട്ടിൽനിന്ന് സാധനങ്ങൾ നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഇതോടെ ലഭ്യമാകും.
അദാനി ഗ്രൂപ്പിന് കീഴിലുള്ള നവി മുംബൈ വിമാനത്താവളം റെക്കോർഡ് വേഗതയിലാണ് നിർമാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമായത്. മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും നവി മുംബൈയിലെ പുതിയ സർവിസുകൾ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.