ലാഹോർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിനെ തുടർന്ന് ഒരു പ്രാദേശിക മുസ്‍ലിം പുരുഷനെ വിവാഹം കഴിച്ച ഇന്ത്യൻ സിഖ് സ്ത്രീയെ ഉപദ്രവിക്കുന്നത് നിർത്താൻ പാകിസ്താനിലെ ലാഹോർ ഹൈകോടതി ചൊവ്വാഴ്ച പൊലീസിനോട് ഉത്തരവിട്ടു. സിഖ് യുവതി ഇസ്‍ലാം മതം സ്വീകരിച്ചതായും അറിയിച്ചു. ഈ മാസം ആദ്യം, ഗുരു നാനാക് ജയന്തിയോടനുബന്ധിച്ച് നടന്ന ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ രണ്ടായിരത്തോളം വരുന്ന സിഖ് തീർഥാടകരുടെ ഒരു സംഘം വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് പോയിരുന്നു. 48 കാരിയായ സരബ്ജിത് കൗറും അവരുടെ പോയിരുന്നു. നവംബർ 13 ന് സംഘം ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും സരബ്ജിത്തിന് കാണാതായിരുന്നു.
ലാഹോറിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര ജില്ലയിലെ നാസിർ ഹുസൈനെയാണ് സരബ്ജിത് കൗർ വിവാഹം കഴിച്ചതെന്ന് ലാഹോറിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാകിസ്താനിൽ എത്തി ഒരു ദിവസം കഴിഞ്ഞ് നവംബർ നാലിനാണ് വിവാഹം നടന്നത്. തീർഥാടകരുടെ ഒരു സംഘം നങ്കന സാഹിബ് സന്ദർശിച്ച അതേ ദിവസം തന്നെ കൗർ ഹുസൈനോടൊപ്പം ഷെയ്ഖുപുരയിൽ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഷെയ്ഖുപുരയിലെ തങ്ങളുടെ വീട്ടിൽ പൊലീസ് അനധികൃതമായി റെയ്ഡ് ചെയ്ത് വിവാഹം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയതായി പരാതിപ്പെട്ട് സരബ്ജിത് കൗറും നാസിർ ഹുസൈനും ചൊവ്വാഴ്ച ലാഹോർ ഹൈകോടതിയിൽ ഒരു ഹരജി നൽകി. ഹരജിക്കാരെ ഉപദ്രവിക്കുന്നത് നിർത്താൻ ലാഹോർ ഹൈകോടതി ജഡ്ജി ഫാറൂഖ് ഹൈദർ പൊലീസിനോട് ഉത്തരവിട്ടു.
പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അന്യായമായി ഉപദ്രവിച്ചുവെന്നും വിവാഹം അവസാനിപ്പിക്കാൻ ദമ്പതികളുടെ മേൽ അനാവശ്യ സമ്മർദം ചെലുത്തിയെന്നും കൗർ ഹരജിയിൽ ആരോപിച്ചു. തന്റെ ഭർത്താവ് ഒരു പാകിസ്താൻ പൗരനാണെന്നും വിസ നീട്ടാനും പാകിസ്താൻ പൗരത്വം നേടാനും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും കൗർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയിൽ, ‘ഫേസ്ബുക്കിലൂടെ എനിക്ക് ഹുസൈനെ ഒമ്പത് വർഷമായി അറിയാം’ എന്ന് അവർ പറയുന്നു. വീഡിയോയിൽ, ‘ഞാൻ വിവാഹമോചിതയാണ്, ഹുസൈനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ പാകിസ്താനിലേക്ക് വന്നത്’ എന്ന് അവർ പറയുന്നത് കാണാം. ഇസ്‍ലാം മതം സ്വീകരിച്ച ശേഷം സരബ്ജിത് കൗറിന്റെ പേര് ഇപ്പോൾ നൂർ എന്നാക്കിയിരുന്നു.
ഇന്ത്യയിലെ കപുർത്തല ജില്ലയിലെ അമാനിപുർ ഗ്രാമത്തിലെ താമസക്കാരിയാണ് സരബ്ജിത് കൗർ. ഇന്ത്യയിലെ പഞ്ചാബിൽ അവരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം സരബ്ജിത് കൗറിന്റെ ഭർത്താവ് വർഷങ്ങളായി വിദേശത്താണ് താമസിക്കുന്നത്. അവർക്ക് രണ്ട് ആൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.