https://www.madhyamam.com/tags/indian-railway
2 വർഷം കൊണ്ട് ഇന്ത്യൻ റെയിൽവേക്ക് ലഭിച്ചത് 61 ലക്ഷം പരാതികൾ; ഏറ്റവും കൂടുതൽ സുരക്ഷാ വിഷയത്തിൽ; സമയനിഷ്ട സംബന്ധിച്ച പരാതികൾ കുറഞ്ഞു
2023മുതൽ രണ്ട് വർഷം ഇന്ത്യൻ റെയിൽവേയിൽ രജിസ്റ്റർ ചെയ്തത് 61 ലക്ഷത്തിനു മുകളിൽ പരാതികളെന്ന് റിപ്പോർട്ട്. മധ്യപ്രദേശിൽ നിന്നുള്ള വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്. സുരക്ഷാ, ശുചിത്വം, ഇലക്ട്രിക്കൽ തകരാറുകൾ എന്നിവ സംബന്ധിച്ച പരാതികളാണ് മുന്നിൽ. 2024-25 സാമ്പത്തിക വർഷം 32 ലക്ഷം പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2023-24ൽൽ നിന്ന് 11 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ട്രെയിൻ സർവീസ് സംബന്ധിച്ച പരാതികളിൽ 18 ശതമാനവും, റെയിൽവേ സ്റ്റേഷൻ സംബന്ധിച്ച പരാതികളിൽ 21 ശതമാനവും വർധനവുണ്ടായി. ഏറ്റവും കൂടുതൽ പരാതികൾ സുരക്ഷ സംബന്ധിച്ചാണ്. ട്രെയിനിനുള്ളിലെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികളുടെ എണ്ണം 2023-24ൽ 4.57 ലക്ഷമായിരുന്നു. 2024-25ൽ ഇത് 7.50 ലക്ഷമായി ഉയർന്നു. അതായത് ഇക്കഴിഞ്ഞ 2 വർഷത്തിൽ സുരക്ഷ സംബന്ധിച്ച് പരാതികൾ 12.07 ലക്ഷമാണ്. രജിസ്റ്റർ ചെയ്തതിൽ ഓരോ നാലു പരാതികളിൽ ഒരെണ്ണം ഇത്തരത്തിലുള്ളതാണ്.
ഇലക്ട്രിക്കൽ തകരാർ സംബന്ധിച്ചുള്ള പരാതികളാണ് മറ്റൊന്ന്. 2 വർഷം 8.44 പരാതികളാണ് ഈ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്തത്. ജല ലഭ്യത, ജീവനക്കാരുടെ പെരുമാറ്റം, കാറ്ററിംഗ് സർവീസ് എന്നിവ സംബന്ധിച്ച പരാതികളിലും ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ട്.
സമയനിഷ്ടയെ സംബന്ധിച്ച പരാതികളിൽ 15 ശതമാനം കുറവുണ്ട്. ഇത് 2.77 ലക്ഷം പരാതികളിൽ നിന്ന് 3.25 ലക്ഷമായി കുറഞ്ഞു. കോച്ചുകളുടെ വൃത്തിയെ സംബന്ധിച്ച പരാതികളിൽ നേരിയ കുറവുണ്ടെങ്കിലും വലിയൊരു സംഖ്യ തന്നെയാണിതും. സ്റ്റേഷൻ തലത്തിലുള്ള പരാതികൾ 5.55 ലക്ഷത്തിൽ നിന്ന് 4.39 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
അൺ റിസർവ്ഡ് ടിക്കറ്റിങ് പരാതികൾ 40 ശതമാനം കുറവാണ് കാണിക്കുന്നത്. റെയിൽവേയുടെ ഹെൽപ്പ് ലൈൻ നമ്പറായ 139 വഴിയാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. 2024-25 വർഷം 20 ലക്ഷം പരാതികളാണ് ഇത് കൈകാര്യം ചെയ്തത്. റെയിൽ മദദ് ആപ്പ് വഴി 4.68 ലക്ഷം പരാതികളും വെബ്സൈറ്റ് വഴി 4.92 ലക്ഷം പരാതികളും സോഷ്യൽമീഡിയ വഴി 2.12 ലക്ഷം പരാതികളും ലഭിച്ചു. സോഷ്യൽ മീഡിയ വഴി 2.12 ലക്ഷം പരാതികളാണ് ലഭിച്ചത്. കോടികൾ ചെലവിട്ട് ആധുനികവത്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ പോലും യാത്രക്കാർക്ക് ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പരാജയപ്പെടുന്നുവെന്നതിന്‍റെ തെളിവാണ് പുറത്ത് വന്ന കണക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.