ന്യൂഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകൾ ലംഘിച്ച പാകിസ്താൻ വെള്ളം കിട്ടാതെ വലയുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും ദേശീയ മാധ്യമത്തോട് അമിത് ഷാ പറഞ്ഞു.
അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാൻ നമുക്ക് കഴിയും. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ അത് നിലനിൽക്കില്ല. പാകിസ്താന് അന്യയമായി ലഭിച്ചിരുന്ന വെള്ളം ലഭിക്കാതെ പാകിസ്താൻ വലയും, അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ വളർച്ച തടയാനാണ് പഹൽഗാം ആക്രമണത്തിലൂടെ പാകിസ്താൻ ശ്രമിച്ചത്. വിനോദസഞ്ചാര മേഖലയുടെ വളർച്ച തടയാനും കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂർവമായ ശ്രമമാണ് നടന്നത്. അതിനെതിരേ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
പഹൽഗാമിൽ 26 പേരെ വധിച്ച ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ചതടക്കമുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചത്. 1960ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.