ബംഗളൂരു: തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതുമുതൽ സ്വതന്ത്രർക്കാണ് കർണാടകയിൽ ഡിമാൻഡ്. ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും ക്യാമ്പിൽനിന്ന് തുരുതുരാ വിളിയും രാജപരിഗണനയും. റാണിബെന്നൂരിൽ സ്പീക്കർ കെ.ബി. കോലിവാഡിനെ തോൽപിച്ച ആർ. ശങ്കർ ഇപ്പോൾ ഏതു കളത്തിലാണെന്ന് ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയാണ്. കോൺഗ്രസ് പ്രവർത്തകനായ ശങ്കർ പാർട്ടി ടിക്കറ്റ് ലഭിക്കാത്തതിനാൽ കെ.പി.ജെ.പിയുടെ പിന്തുണയോടെയാണ് മത്സരിച്ചത്. ഫലമറിഞ്ഞപ്പോൾത്തന്നെ ശങ്കറിനെ ബംഗളൂരുവിലെത്തിക്കാൻ വടക്കൻ ജില്ലയായ ഹാവേരിയിലേക്ക് കോൺഗ്രസ് ഹെലികോപ്ടർ അയച്ചിരുന്നുവത്രെ.
എന്നാൽ, ചൊവ്വാഴ്ച രാത്രി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ശങ്കർ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചു. ബുധനാഴ്ച രാവിലെ ബി.ജെ.പി നേതാവ് കെ.എസ്. ഇൗശ്വരപ്പയോടൊപ്പം യെദിയൂരപ്പയുടെ വീട്ടിലെത്തി പിന്തുണ ഉറപ്പിച്ചു. ഇതുപ്രകാരം, 104 ബി.ജെ.പി എം.എൽ.എമാരുടെയും ഒരു സ്വതന്ത്രെൻറയും പിന്തുണ തങ്ങൾക്കുണ്ടെന്ന് കാണിച്ച് യെദിയൂരപ്പ ഗവർണർക്ക് കത്തുനൽകി.
എന്നാൽ, വൈകുന്നേരമായപ്പോഴേക്കും ശങ്കർ കളംമാറി. തെൻറ പിന്തുണ കോൺഗ്രസിനാണെന്നും മണ്ഡലത്തിെൻറ പുരോഗതിക്ക് നല്ലതെന്ന് തോന്നുന്നതിനാൽ കോൺഗ്രസിനൊപ്പം തന്നെ നിൽക്കുകയാണെന്നും ശങ്കർ വെളിപ്പെടുത്തി. മറ്റൊരു കോൺഗ്രസ് വിമതനായ മുൽബാഗലിലെ സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും കൊല്ലഗലിലെ ബി.എസ്.പി എം.എൽ.എ എൻ. മഹേഷും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനൊപ്പമാണ്. ബുധനാഴ്ച്ച വൈകുന്നേരം ശങ്കർ കോൺഗ്രസ് ഒാഫീസിലെത്തിയതോടെ, ബി.ജെ.പിക്ക് 104 എം.എൽ.എമാരുടെ പിന്തുണ മാത്രമായി. മറ്റു കോൺഗ്രസ് എം.എൽ.എമാരോടൊപ്പമാണ് ശങ്കർ റിസോർട്ടിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.