'തായ്മാമൻ തങ്ക മോതിരം' മുതൽ 'സിംഗപ്പെണ്ണ് ദൗത്യസേന' വരെ; മുഖ്യമന്ത്രി വിജയ്‌യെ യഥാർത്ഥ 'ജനനായകൻ' എന്ന് വിശേഷിപ്പിച്ച് ധനമന്ത്രി

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ സർക്കാരിന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ വാനോളം പുകഴ്ത്തി ധനമന്ത്രി എൻ. മാരി വിൽസൺ. എല്ലാ ഗൂഢാലോചനകളെയും അതിജീവിച്ച് ചരിത്രവിജയം നേടിയ വിജയ് ജനങ്ങൾക്ക് നൽകിയ കടപ്പാട് വീട്ടാനാണ് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം യഥാർത്ഥ 'ജനനായകൻ' ആണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രശസ്തമായ തിരുക്കുറൾ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ടത്.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ടി.വി.കെ-യുടെ വിജയം വെറുമൊരു രാഷ്ട്രീയപാർട്ടിയുടെ വിജയമല്ലെന്നും തമിഴ്നാട്ടിലെ മുഴുവൻ ജനങ്ങളുടെയും വിജയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭരണത്തിലേറി മൂന്ന് മാസത്തിനുള്ളിൽ തന്നെ ജനപ്രിയ പദ്ധതികളിലൂടെ ജനഹൃദയങ്ങളിൽ വലിയ സ്ഥാനം നേടാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിലൊരിക്കൽ 500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയതും സഹകരണ ബാങ്കുകൾ വഴിയുള്ള കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയതും ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ മന്ത്രി ഓർമ്മിപ്പിച്ചു.

ഇതിനുപുറമേ സ്ത്രീകളുടെ സുരക്ഷക്കായി 'സിംഗപ്പെണ്ണ് പ്രത്യേക ദൗത്യസേന', ലഹരിവസ്തുക്കൾ നിർമാർജ്ജനം ചെയ്യാൻ ജില്ലാതലത്തിലുള്ള പ്രത്യേക സംഘങ്ങൾ, ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടിയത് തുടങ്ങിയ സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളും ബജറ്റ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു. സെപ്റ്റംബർ 15 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കായി 'തായ്മാമൻ തങ്ക മോതിരം' പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ബജറ്റ് അവതരണം നടന്നത്. വിപ്ലവ നേതാക്കളായ പെരിയോർ ഇ.വി. രാമസാമി, കാമരാജ്, ഡോ. ബി.ആർ. അംബേദ്കർ, വേലു നാച്ചിയാർ, അഞ്ചലൈ അമ്മാൾ തുടങ്ങിയ പ്രത്യയശാസ്ത്ര നായകരെയും, മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ എന്നിവരെയും അനുസ്മരിച്ചുകൊണ്ടാണ് മന്ത്രി തന്റെ പ്രസംഗം പൂർത്തിയാക്കിയത്.

Tags:    
News Summary - മുഖ്യമന്ത്രി വിജയ്‌യെ യഥാർത്ഥ 'ജനനായകൻ' എന്ന് വിശേഷിപ്പിച്ച് ധനമന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.