ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ വോട്ടർമാർക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി ബുദ്ധിമുട്ടുമെന്ന പ്രവചനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മേഖലയിൽ നിന്നും ബി.ജെ.പിക്ക് 15 സീറ്റ് മാത്രമേ കിട്ടുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ദക്ഷിണേന്ത്യയിലാകെ 130 ലോക്സഭ സീറ്റുകളുണ്ട്. എൻ.ഡി.ടി.വിയോടായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ സ്വാധീനം ഉറപ്പിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. കേരളവും തമിഴ്നാടും ലക്ഷ്യമിട്ടാണ് അവരുടെ പ്രവർത്തനം. ഇരു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ സന്ദർശനം നടത്തിയിരുന്നു.
ദക്ഷിണേന്ത്യയിലാകെ 130 സീറ്റുകളാണ് ഉളളത്. അതിൽ 12 മുതൽ 15 വരെ സീറ്റുകൾ മാത്രമാവും ബി.ജെ.പിക്ക് ലഭിക്കുക. ബാക്കിയുള്ളവയിൽ ഇൻഡ്യ സഖ്യം വിജയം നേടുമെന്ന് റെഡ്ഡി പറഞ്ഞു. കേരളത്തിലെ മുഴുവൻ സീറ്റുകളിലും ഇൻഡ്യ സഖ്യം വിജയിക്കും. ഇത്തവണ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോലും ലഭിക്കില്ലെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ 14 മുതൽ 17 സീറ്റ് വരെ ഇൻഡ്യ സഖ്യത്തിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിൽ കോൺഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്ന സർവേ ഫലങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 15ഓളം സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് പരമാവധി രണ്ട് സീറ്റാണ് ലഭിക്കുക. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസിന്റെ പ്രകടനം മോശമായിരിക്കുമെന്നും സർവേയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.