ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ മുകുന്ദ്പൂരിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നുവീണു. ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 11 പേരെ രക്ഷപെടുത്തി. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്.
രാവിലെ 9.30 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് ഡൽഹി ഫയർ സർവീസിന് സന്ദേശം ലഭിച്ചത്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി ഫയർഫോഴ്സിനെ അറിയിച്ചിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. സംഭവസമയത്ത് പെട്രോളിങ്ങിലായിരുന്ന എമർജൻസി റെസ്‌പോൺസ് ടീമും സ്ഥലത്തെത്തി.
വലിയ സിലിണ്ടറിൽ നിന്ന് ചെറിയ സിലിണ്ടറിലേക്ക് പാചകവാതകം മാറ്റുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് നിരവധി സിലിണ്ടറുകൾ പോലീസ് കണ്ടെടുത്തു. തകർന്ന വീടിനുള്ളിൽ പാത്രങ്ങൾക്ക് നിറം നൽകുന്ന ഫാക്ടറി പ്രവർത്തിച്ചിരുന്നതായി ഔട്ടർനോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരീഷ്വർ സ്വാമി അറിയിച്ചു.
ഫയർഫോഴ്സും പോലീസും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ ചേർന്ന് നാലഞ്ചുപേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിലവിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.