മൈസൂരു: കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി കർണാടകയിൽ അഞ്ചുവയസ്സുകാരൻ മരിച്ചു. മൈസൂരു ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂർ ആണ് മരണപ്പെട്ടത്. ശനിയാഴ്ച ‘കുർക്കുറെ’ പാക്കറ്റിൽ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ട പന്ത് കളിക്കുന്നതിനിടെ കുട്ടി വിഴുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് പന്ത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഹുൻസൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് മൈസൂരിലെ ഹുൻസൂരിൽ സമാനമായ രീതിയിൽ മറ്റൊരു കുഞ്ഞിന്റെ ജീവനും പൊലിഞ്ഞിരുന്നു. വീട്ടിൽ പൂജക്കായി വെച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂ തൊണ്ടയിൽ കുടുങ്ങി ആറര മാസം പ്രായമുള്ള കുഞ്ഞാണ് അന്ന് മരിച്ചത്.
മാർച്ചിൽ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിലായിരുന്നു ആ സംഭവം. ചിന്മയ് ഗൗഡ എന്ന കുഞ്ഞ് ജ്യേഷ്ഠനൊപ്പം കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന ഉണങ്ങിയ പൂവിന്റെ കഷണം വായിലിടുകയായിരുന്നു. സഹോദരൻ ഇത് മാറ്റാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് വിഴുങ്ങുകയായിരുന്നു.
ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ പ്രഥമശ്രുശൂഷയ്ക്കായി ഹനഗോഡിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി മൈസൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.