പ്രയാഗ് രാജ്: മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്രത്തിനടുത്തുള്ള ഷാഹി ഈദ്ഗാഹ് പള്ളി പരിസരത്ത് നടത്തുന്ന സർവേയുടെ നടപടിക്രമം തീരുമാനിക്കുന്നതിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി മാറ്റി. സർവേ നടത്താനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹരജി നൽകിയിട്ടുണ്ടെന്നും അതിനാൽ വാദം മാറ്റിവെക്കണമെന്നും മുസ്‍ലിംപക്ഷം തിങ്കളാഴ്ച ഹൈകോടതിയെ അറിയച്ചതിനെ തുടർന്നാണ് വാദം മാറ്റിയത്.
കേസിൽ അടുത്ത വർഷം ജനുവരി ഒമ്പതിനാണ് സുപ്രീംകോടതി വാദം കേൾക്കുക. ഹൈകോടതി ഉത്തരവിന്റെ പിറ്റേന്ന് മുസ്‍ലിംപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സർവേ സ്റ്റേചെയ്യാൻ കോടതി തയാറായില്ല. തുടർന്നാണ് ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതി നിർദേശപ്രകാരം അപ്പീൽ നൽകിയത്.
മസ്ജിദ് ഒരു കാലത്ത് ക്ഷേത്രമായിരുന്നുവെന്നും ഇതിന്റെ അടയാളങ്ങളുണ്ടെന്നും അവകാശപ്പെട്ട് നൽകിയ ഹരജിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി പരിസരത്ത് സർവേ നടത്താൻ കഴിഞ്ഞ വ്യാഴാഴ്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് മായങ്ക് കുമാർ ജയ്ൻ ഉത്തരവിട്ടത്.
സർവേക്ക് മേൽനോട്ടംവഹിക്കാൻ അഡ്വക്കറ്റ് കമീഷണറെ നിയോഗിക്കാനും കോടതി അനുമതി നൽകിയിരുന്നു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീകൃഷ്ണ വിരാജ്മാനെ കക്ഷിചേർത്ത് ഏഴുപേരായിരുന്നു ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.