ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതമുണ്ടായ വാര്‍ത്ത പരന്നതോടെ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കാന്‍ സാധ്യത. തമിഴ്നാട് അതിർത്തികളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി ഫോണിൽ സംസാരിച്ചു.
കേന്ദ്രആഭ്യന്തര വകുപ്പ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുന്നുണ്ട്. വിവിധ അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പൊലീസിനോടും അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോർട്ടുണ്ട്. ഡല്‍ഹിക്ക് പോകാനിരുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്ത പുറത്തുവന്ന ശേഷം യാത്ര റദ്ദാക്കി. ആശുപത്രിയിൽ പ്രത്യേക മന്ത്രിസഭായോഗവും ചേർന്നു. ഡല്‍ഹി എഐഐഎംഎസില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നാളെ ചെന്നൈ ആശുത്രിയിലെത്തും. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
നൂറുകണക്കിന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടമായെത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. അക്രമ പരമ്പരകളും സംസ്ഥാനത്ത് അരങ്ങേറുമെന്നും ആശങ്കയുണ്ട്. ഇതിനിടെ ചെന്നൈയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചുപൂട്ടുകയും ചെയ്തു. പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.