ചെന്നൈ: പരാജയത്തിനു മുന്നിൽ തളരാത്ത പോരാട്ടവീര്യത്തിന് കെ. പത്മരാജൻ എന്നാണ് പേര്. തെരഞ്ഞെടുപ്പുകളിൽ 238 തവണ മത്സരിച്ച് പരാജയപ്പെട്ടതിന്റെ ചരിത്രമാണ് പത്മരാജന്. അതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താൻ കഴിയില്ല. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒരു കൈനോക്കാനുറച്ച് ഇറങ്ങിയിരിക്കുകയാണ് ഈ 65കാരൻ.
ടയർ റിപ്പയർ കട നടത്തുന്ന പത്മരാജൻ 1988മുതൽ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. തമിഴ്നാട്ടിലെ മേറ്റൂർ ആണ് സ്ഥിരം തട്ടകം. സാധാരണക്കാർക്കും തെരഞ്ഞെടുപ്പ് പ്രകൃയയിൽ പങ്കാളിയാവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് പത്മരാജന്റെ ആവശ്യം.
മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും ആഗ്രഹിക്കുന്നത് വിജയിക്കണമെന്ന് തന്നെയാണ്. എന്നാൽ താനങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. മത്സരത്തിൽ പങ്കാളിയാവുക എന്നത് തന്നെ അദ്ദേഹത്തെ സംബന്ധിച്ച് വിജയമാണ്. അതിനാൽ ഓരോ തവണ പരാജയപ്പെടുമ്പോഴും അത് കാര്യമാക്കാറുമില്ല. ഏപ്രിൽ 19മുതൽ ഏഴുഘട്ടമായാണ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ്. ഇക്കുറി അദ്ദേഹം ജനവിധി തേടുന്നത് തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്നാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രമല്ല, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
മത്സരിക്കുക എന്നതിന് മാത്രമാണ് പ്രാധാന്യം നൽകുക എന്നതിനാൽ തന്റെ എതിരാളി ആരെന്നു പോലും പത്മരാജൻ നോക്കാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടൽ ബിഹാരി വാജ്പേയിയും മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയുമൊക്കെ വിവിധ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥികളായിട്ടുണ്ട്.
നിശ്ചിത ശതമാനം വോട്ട് പോലും ലഭിക്കാത്തതിനാൽ പത്മരാജന് ഇതുവരെ കെട്ടിവെച്ച കാശുപോലും കിട്ടിയിട്ടില്ല എന്നത് മറ്റൊരു കഥ. ഏറ്റവും കൂടുതൽ കാലം മത്സരിച്ചു വിജയിച്ചുവെന്ന നിലയിൽ ലിംഗ ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.