ന്യൂഡൽഹി: ടിൻഡർ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് ഹണിട്രാപ്പിലൂടെ ഹരിയാനയിലെ വനിതാ ജഡ്ജിയിൽ നിന്ന് 52.81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ വഞ്ചിക്കപ്പെട്ടുവെന്ന വീട്ടുജോലിക്കാരിയുടെ പേരിലാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഡൽഹി കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു.
കേസിലെ പരാതിയിലും സംഭവ വിവരങ്ങളിലും ചില അസാധാരണത്വങ്ങൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും, അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ നവംബറിൽ ടിൻഡറിലൂടെ പരിചയപ്പെട്ട ‘അഭിമന്യൂ വസിഷ്ഠ്’ എന്ന് പരിചയപ്പെടുത്തിയ പ്രതി വിവാഹ വാഗ്ദാനവും വിശ്വാസബന്ധവും ഉപയോഗപ്പെടുത്തി വനിതാ ജഡ്ജിയിൽ നിന്ന് പല തവണയായി വലിയ തുക കൈപ്പറ്റിയെന്നാണ് ആരോപണം. ഉയർന്ന ലാഭം ലഭിക്കുമെന്ന് പ്രേരിപ്പിച്ച് ഒരു നിക്ഷേപ പദ്ധതിയിൽ പണം ഇടുന്നതിനായി ജഡ്ജിയെ പ്രതി പ്രേരിപ്പിച്ചു. ഇതോടെ ജഡ്ജി പലപ്പോഴായി പ്രതിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് 52 ലക്ഷത്തിലധികം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാതിരുന്നതോടെയാണ് പരാതി നൽകിയത്.
അതേസമയം, പരാതിയിലെ ചില സാഹചര്യങ്ങൾ കൂടുതൽ പരിശോധന ആവശ്യപ്പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും, സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം, പണത്തിന്റെ ഒഴുക്ക്, മറ്റ് ആളുകളുടെ പങ്കാളിത്തം എന്നിവ കണ്ടെത്താൻ വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു.
വീട്ടുജോലിക്കാരിയുടേതല്ല, ജഡ്ജിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് മിക്കവാറും എല്ലാ പണ ഇടപാടുകളും നടന്നതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് പ്രതാപ് സിങ് ലാലർ ഹരജി പരിഗണിക്കുന്നതിനിടെ ചൂണ്ടിക്കാട്ടി. പരാതിയിൽ യഥാർഥ ഇരയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, ഒരു ജഡ്ജി സ്വന്തം പേരിൽ അല്ല, പരോക്ഷമായി ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ സമീപിക്കാൻ തീരുമാനിച്ചതായി അഭിപ്രായപ്പെട്ടു.
പ്രണയ തട്ടിപ്പുകളുടെ ഇരകൾക്ക് നാണക്കേട് അനുഭവപ്പെട്ടേക്കാം, എന്നാൽ അത്തരം ആശങ്കകൾക്ക് സുതാര്യവും സമ്പൂർണ്ണവുമായ അന്വേഷണത്തിന്റെ ആവശ്യകതയെ മറികടക്കാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. അന്വേഷണത്തിലെ വിടവുകളും കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ബന്ധപ്പെട്ടതായി പറയപ്പെടുന്ന ടിൻഡർ ചാറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ജഡ്ജിയും പ്രതിയും തമ്മിലുള്ള വാട്ട്‌സ്ആപ് ചാറ്റുകളുടെ പൂർണ വിവരങ്ങളും കോൾ വിശദാംശങ്ങളുടെ രേഖകളും ശേഖരിച്ചിട്ടില്ല. അന്വേഷണം അപൂർണമായതിനാലും നിർണായക തെളിവുകൾ ഇനിയും ശേഖരിക്കാനിരിക്കുന്നതിനാലുമാണ് ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചത്.
ടിൻഡർ, വാട്ട്‌സ്ആപ് രേഖകൾ പൂർണ്ണമായി ശേഖരിക്കാനും ഫണ്ടുകളുടെ നീക്കത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാനും പ്രതിയുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് വിശകലനം വേഗത്തിലാക്കാനും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.