പ്രീതി പട്ടേൽ, നീരവ് മോദി

നീരവ് മോദിയെ വിട്ടുനൽകിയില്ല; യു.കെയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ ഇന്ത്യ വിസമ്മതിച്ചെന്ന് പ്രീതി പട്ടേൽ

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദിയെ വർഷങ്ങൾ കഴിഞ്ഞിട്ടും ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുൻ യു.കെ ഹോം സെക്രട്ടറിയും കൺസർവേറ്റീവ് എം.പിയുമായ പ്രീതി പട്ടേൽ. താൻ ഹോം സെക്രട്ടറിയായിരുന്ന കാലത്ത് നീരവ് മോദിയുടെ നാടുകടത്തൽ ഉത്തരവിൽ ഒപ്പുവെച്ചിട്ടും അദ്ദേഹം ഇപ്പോഴും യു.കെയിൽ തുടരുന്നത് തന്നെ വേദനിപ്പിക്കുന്നതാണെന്ന് ഡെയ്ലി ടെലിഗ്രാഫിന്റെ പോഡ്‌കാസ്റ്റിൽ അവർ വ്യക്തമാക്കി.

പഞ്ചാബ് നാഷണൽ ബാങ്കിൽ (പി.എൻ.ബി) നിന്ന് ഏകദേശം രണ്ട് ബില്യൺ ഡോളറിന്റെ വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തി ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വരുന്ന നീരവ് മോദിയെ ബ്രിട്ടൻ കൈമാറാത്തതിൽ ഇന്ത്യൻ സർക്കാർ കടുത്ത രോഷത്തിലാണെന്നും പ്രീതി പട്ടേൽ പറഞ്ഞു. ബ്രിട്ടന്റെ ഈ കാലതാമസം കാരണം യു.കെയിലുള്ള ആയിരക്കണക്കിന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ ഇന്ത്യ വിസമ്മതിച്ചതായും അവർ തുറന്നടിച്ചു. കുടിയേറ്റ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുമ്പോൾ നീരവ് മോദി കേസ് ഇന്ത്യ തങ്ങൾക്ക് മേൽ ഒരു മുൻതൂക്കമായി ഉപയോഗിച്ചതായും അവർ കൂട്ടിച്ചേർത്തു.

2021ൽ കോടതി പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താനാണ് നീരവ് മോദിയുടെ നാടുകടത്തൽ ഉത്തരവിൽ ഒപ്പുവെച്ചതെന്ന് പ്രീതി പട്ടേൽ ഓർമിപ്പിച്ചു. മനുഷ്യവകാശ പ്രശ്നങ്ങളും രഹസ്യ രാഷ്ട്രീയ അഭയ അപേക്ഷകളും ചൂണ്ടിക്കാട്ടി നീരവ് മോദി നിരന്തരമായി ഹൈകോടതിയിൽ അപ്പീലുകൾ നൽകിയതാണ് നടപടികൾ ഇത്രയധികം വൈകാൻ കാരണം. ഈ വർഷം മാർച്ചിൽ അദ്ദേഹത്തിന്റെ അപ്പീൽ ഹൈകോടതി തള്ളിയിരുന്നു.

ലണ്ടനിലെ പെന്റൺവില്ലെ പ്രിസണിൽ കഴിയുന്ന നീരവ് മോദി, യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിലെ അവസാന നീക്കത്തിലും പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ നാടുകടത്തൽ ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിയമപരമായ പഴുതുകൾ ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുന്നത് ബ്രിട്ടീഷ് നികുതിദായകരോടുള്ള അവഹേളനമാണെന്നും, നീരവ് മോദി ഇന്ത്യയിലെ ജയിലിൽ കിടന്ന് ശിക്ഷ അനുഭവിക്കുകയാണ് വേണ്ടതെന്നും പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു. 

Tags:    
News Summary - India refused to take illegal migrants back as UK didn’t extradite Nirav Modi, claims former UK home secretary Priti Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.