ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് മെറ്റ. വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ സാങ്കേതിക പിഴവിനെ തുടർന്നാണ് താൽക്കാലികമായി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കിയതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. സംഭവത്തിൽ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിശദീകരണത്തിനായി വിളിച്ചുവരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ജൂലൈ 23ന് നരേന്ദ്രമോദി ഫേസ്ബുക്കിൽ വിഡിയോ പങ്കുവെച്ചത്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നയിച്ച 36 ദിവസത്തെ വിദ്യാർഥി പ്രതിഷേധത്തിനിടെ ജെൻസിയെ അഭിസംബോധന ചെയ്ത മോദിയുടെ ആദ്യ വീഡിയോയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട വിഡിയോ ജൂലൈ 28ന് പുലർച്ചെ അൽപസമയത്തേക്ക് ഫേസ്ബുക്കിൽ ലഭ്യമല്ലാതായി. ചില ഉപയോക്താക്കൾക്ക് ഇത് ‘നിയമപരമായ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ നിയന്ത്രിച്ചിരിക്കുന്നു’ എന്ന സന്ദേശവും ദൃശ്യമായിരുന്നു. സംഭവം വിവാദമായതോടെയാണ് മെറ്റയുടെ പ്രതികരണം.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഡിയോ വീണ്ടും ഫേസ്ബുക്കിൽ ലഭ്യമാക്കുകയും, സാങ്കേതിക പിഴവാണ് സംഭവത്തിന് കാരണമായതെന്ന് മെറ്റ വിശദീകരിക്കുകയും ചെയ്തു. ‘ഉള്ളടക്കം തെറ്റായി നീക്കം ചെയ്‌തു, പിന്നീട് പുനഃസ്ഥാപിച്ചു’ -മെറ്റ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
വീഡിയോ എങ്ങനെ നീക്കം ചെയ്യപ്പെട്ടു, ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചു തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടി മെറ്റയുടെ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് വിവരം. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച മെറ്റ, വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അറിയിച്ചു. വിഡിയോ നീക്കിയ സംഭവം സർക്കാർ വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മെറ്റയുടെയും ഇൻസ്റ്റാഗ്രാമിന്റെയും ആഗോള മേധാവികൾക്ക് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയം ഇതിനകം സമൻസ് അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.