ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന കർഷക റാലി ഹരിയാന സർക്കാർ തടഞ്ഞു. ഹരിയാന അതിർത്തിയിലെ പാലത്തിൽ വെച്ചാണ് റാലി തടഞ്ഞത്. എന്നാൽ തടഞ്ഞ് ഒരുമണിക്കൂറിനുള്ളിൽ തന്നെ റാലി കടത്തിവിട്ടതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
എവിടേക്കും പോകുന്നില്ലെന്നും തുറക്കുംവരെ കാത്തിരിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. ഒരു മണിക്കൂറോ, 24 മണിക്കൂറോ, 5000 മണിക്കൂറോ ആയാലും താൻ കാത്തിരിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. നൂറുകണക്കിന് കർഷകരും കോൺഗ്രസ് പ്രവർത്തകരും രാഹുലിനെ അനുഗമിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നേരത്തേ രംഗത്തെത്തിയിരുന്നു.
''രാഹുൽ ഗാന്ധിക്ക് ഒന്നു ചെയ്യാനില്ല. അതുകൊണ്ടുതന്നെ സ്ഥലങ്ങൾ സന്ദർശിക്കാനും ഇതുപോലുള്ള ജോലികൾക്കും നിൽക്കുകയാണ്. രാഹുലിെൻറ സന്ദർശനത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിയമവ്യവസ്ഥയെ ശല്യപ്പെടുത്താൻ ആരെയും അനുവദിക്കില്ല'' -ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നേരത്തേ പ്രതികരിച്ചിരുന്നു.
നേരത്തേ രാഹുലിനെ ഹരിയാനയിൽ പ്രവേശിപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അനിൽ വിജ് പ്രതികരിച്ചിരുന്നു. പഞ്ചാബ് സർക്കാർ ആളുകളെക്കൂട്ടി ഹരിയാനയിലെ സമാധാനം നശിപ്പിക്കാൻ നേരത്തെയും ശ്രമിച്ചിരുന്നെന്നും ഇനി അത് അനുവദിക്കില്ലെന്നും വിജ് കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.