രാഹുൽ ഗാന്ധിക്ക് തിരിച്ചടി; ‘മോദി’ പരാമർശത്തിൽ സ്റ്റേയില്ല, അയോഗ്യത തുടരും

ഗാന്ധിനഗർ: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. മാനനഷ്ടക്കേസിലെ തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ നൽകിയ പുനഃപരിശോധന ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഹൈകോടതി സ്‌റ്റേ ചെയ്യാത്തതോടെ രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യത നിലനിൽക്കും. എന്നാൽ, വിധിക്കെതിരെ രാഹുൽ സുപ്രീംകോടതിയെ സമീപിക്കും.

രാഷ്ട്രീയത്തിൽ ശുദ്ധീകരണം ആവശ്യമാണെന്ന് വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്, കീഴ് കോടതി ഉത്തരവ് ശരിയായതും നിയമപരവുമാണെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ കുറഞ്ഞത് 10 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂടാതെ, സവർക്കർക്കെതിരെ കേംബ്രിഡ്ജിൽ നടത്തിയ പരാമർശത്തിൽ അദ്ദേഹത്തിന്‍റെ കൊച്ചുമകൻ രാഹുൽ ഗാന്ധിക്കെതിരെ പൂനെ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ഹേമന്ത് വ്യക്തമാക്കി.

2019 ഏപ്രിൽ 13ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലി​​ന്‍റെ പരാമർശം. തുടർന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു.

മാർച്ച് 23ന് കേസ് പരിഗണിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വർഷം വിധിച്ചു. കൂടാതെ, മേൽക്കോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.

സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന്‍റെ വയനാട് ലോക്സഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നിലവിൽ വരുകയും ചെയ്തു. ഇതിന് പിന്നാലെതാമസിച്ചിരുന്ന ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹത്തെ ലോക്സഭ സെക്രട്ടറിയേറ്റ് ഒഴിപ്പിക്കുകയും ചെയ്തു. തുടർന്ന് മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്.

ജനപ്രതിനിധികൾ പരിധികള്‍ക്കുള്ളില്‍ നിന്ന് വേണം പ്രസ്താവനകള്‍ നടത്താനെന്ന് ഹരജി പരിഗണിച്ച ഹൈകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. രാഹുലിനെതിരായ കുറ്റം ഗുരുതര സ്വഭാവമുള്ളതല്ലാത്തതിനാല്‍ വിചാരണകോടതി വിധി സ്റ്റേ ചെയ്യുന്നതിന് തടസമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയിൽ ചൂണ്ടികാട്ടിയിരുന്നു. രാഹുലിന്‍റെ ഹരജി നിയമപരമായ നിലനില്‍ക്കില്ലെന്നാണ് പരാതിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചത്.

താൻ ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും പരാമർശ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും മോദി പരാമർശത്തോട് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

Tags:    
News Summary - Gujarat High Court upholds Sessions Court's order denying stay on conviction of Rahul Gandhi in the defamation case against 'Modi surname' remark.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.