വിജയ്

ലോക്‌സഭാ സീറ്റുകൾ 543 ആയി നിലനിർത്തണം, 33% വനിതാ സംവരണം നടപ്പാക്കണം; കേന്ദ്രത്തോട് തമിഴ്‌നാട്

ചെന്നൈ: രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തണമെന്നും, ഇതിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമാണ സഭകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി. നിലവിലുള്ള ദേശീയ ജനസംഖ്യാ കണക്കെടുപ്പിൽ നിന്നും തുടർന്ന് നടക്കാനിരിക്കുന്ന മണ്ഡല പുനർനിർണ്ണയ പ്രക്രിയയിൽ നിന്നും വേർപെടുത്തി വനിതാ സംവരണം വേഗത്തിൽ നടപ്പിലാക്കാനായി ഭരണഘടനാ ഭേദഗതി ബില്ലിന് പാർലമെന്റിൽ ഭൂരിപക്ഷം തികക്കാൻ കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാടിന്റെ ഈ നിർണായക നീക്കം.

മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരാണ് സഭയിൽ പ്രമേയം കൊണ്ടുവന്നത്. ഡി.എം.കെയും ഇടത് പാർട്ടികളും വിടുതലൈ ചിരുതൈഗൾ കക്ഷിയും (വി.സി.കെ) പ്രമേയത്തെ പിന്തുണച്ചു. അതേസമയം ബി.ജെ.പി, അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ), പട്ടാളി മക്കൾ കക്ഷി (പി.എം.കെ), ഡി.എം.ഡി.കെ എന്നീ പാർട്ടികൾ പ്രമേയത്തെ എതിർത്തു.

മണ്ഡല പുനർനിർണ്ണയത്തിന്മേൽ 50 വർഷമായി നിലനിൽക്കുന്ന നിയന്ത്രണം നീക്കി. 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്താനും ലോക്‌സഭാ അംഗങ്ങളുടെ എണ്ണം 550ൽ നിന്ന് 850 ആയി ഉയർത്താനുമായി 2026 ഏപ്രിലിൽ കേന്ദ്ര സർക്കാർ 131-ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് പാസാക്കുന്നതിന് ആവശ്യമായ അംഗബലം സമാഹരിക്കാൻ കേന്ദ്രത്തിന് സാധിച്ചില്ല.

മണ്ഡല പുനർനിർണ്ണയം എങ്ങനെ നടപ്പിലാക്കും എന്നതിനെക്കുറിച്ച് കൃത്യമായ വ്യക്തതയില്ലാത്തതായിരുന്നു ഇതിന് പ്രധാന കാരണം. ഓരോ സംസ്ഥാനത്തെയും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വീതം വർധിക്കുമെന്ന് സർക്കാർ വാക്കാൽ പറഞ്ഞിരുന്നെങ്കിലും ബില്ലിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിരുന്നില്ല.

ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും കൊണ്ടുവരികയാണെങ്കിൽ, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യത്തെ അത് സ്ഥിരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാ അംഗങ്ങളും പ്രമേയത്തെ ഐക്യകണ്ഠേന പിന്തുണക്കണമെന്നും അദ്ദേഹം സഭയോട് അഭ്യർത്ഥിച്ചു.

മണ്ഡല പുനർനിർണ്ണയത്തിന്റെ പേരിൽ തമിഴ്‌നാടിന് യാതൊരു തരത്തിലുള്ള തിരിച്ചടിയും ഉണ്ടാകാൻ പാടില്ലെന്നതാണ് ഡി.എം.കെയുടെ ഉറച്ച നിലപാടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. 1971 മുതൽ 2026 വരെ മണ്ഡല പുനർനിർണ്ണയത്തിന്മേൽ നിലനിൽക്കുന്ന മരവിപ്പ് അടുത്ത 25 വർഷത്തേക്ക് കൂടി നീട്ടണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

പ്രമേയത്തോട് പ്രതികരിച്ച എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി, ഭരണപരമായ സൗകര്യങ്ങൾക്കായി ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാൽ ടിവികെ സർക്കാർ കൊണ്ടുവന്ന മണ്ഡല പുനർനിർണ്ണയ പ്രമേയത്തെ എ.ഐ.എ.ഡി.എം.കെ തള്ളിക്കളയുകയാണെന്നും എന്നാൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭാഗത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഷയം ഇത്ര തിടുക്കത്തിൽ സഭയിൽ കൊണ്ടുവന്നത് എന്തിനാണെന്ന് ബി.ജെ.പിയുടെ ഏക നിയമസഭാംഗമായ ഭോജരാജൻ (നീൽഗിരി) ചോദ്യം ചെയ്തു. മണ്ഡല പുനർനിർണ്ണയ ബിൽ നിലവിൽ പ്രാഥമിക കരട് ഘട്ടത്തിൽ മാത്രമാണെന്നും കടുത്ത തിടുക്കത്തിൽ ഇത്തരം പ്രമേയങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും ബി.ജെ.പി ഇതിനെ എതിർക്കുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

Tags:    
News Summary - TN Assembly Passes Resolution To Freeze Lok Sabha Seats At 543

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.