ന്യൂഡൽഹി: ദേശീയപാതകളിൽ സർവിസ് നടത്തുന്ന ആംബുലൻസുകളുടെ സേവനത്തിൽ കർശന വ്യവസ്ഥകളുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ടോൾ പ്ലാസകളുടെ 10 കിലോമീറ്റർ പരിധിക്കുള്ളിൽ അപകടം നടന്നാൽ ആംബുലൻസ് 10 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയിരിക്കണം. ഇല്ലെങ്കിൽ 10,000 രൂപ പിഴ ഈടാക്കും.
അടിയന്തര കോൾ സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും പുതിയ സർക്കുലർ വ്യവസ്ഥ ചെയ്യുന്നു; ഇതിലും വീഴ്ച വരുത്തിയാൽ 10,000 രൂപ പിഴ ഈടാക്കും. കൂടുതൽ ദൂരത്തിലുള്ള അപകടങ്ങളിൽ ദൂരത്തിന് അനുസൃതമായി സമയപരിധിയിലും മാറ്റം വരും. ജി.പി.എസ് (GPS) ഡാറ്റയും എൻ.എച്ച്.എഐ കെയർ ഡാഷ്‌ബോർഡും ഉപയോഗിച്ചായിരിക്കും നിരീക്ഷണം.
എമർജൻസി ടിക്കറ്റ് സ്വീകരിച്ച് രണ്ട് മിനിറ്റിനുള്ളിൽ ആംബുലൻസ് പുറപ്പെടണം. ജി.പി.എസും ഐ.എം.എസ് കെയർ ഡാഷ്‌ബോർഡും വഴി ഇത് പരിശോധിക്കും. വൈകുന്ന ഓരോ മിനിറ്റിനും അധികമായി 5,000 രൂപ പിഴ ചുമത്തും. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതിയും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ പെർഫോമൻസ് ഓഡിറ്റും അപകടങ്ങളിലെ നടപടി വൈകുന്നത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
കരാറുകാർ ആംബുലൻസുകളിൽ AIS-140 മാനദണ്ഡങ്ങളുള്ള ജി.പി.എസ് ഡിവൈസുകൾ ഉറപ്പാക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ പ്രതിദിനം 2,500 രൂപ പിഴ നൽകേണ്ടി വരും. ആംബുലൻസുകൾ എപ്പോഴും ഐ.എം.എസ് ഡാഷ്‌ബോർഡിൽ ദൃശ്യമാകണം, അല്ലാത്തപക്ഷം ദിവസേന 2,500 രൂപ പിഴ ഈടാക്കും.
അടിയന്തരമായി ലഭിക്കുന്ന ടിക്കറ്റുകൾ ആംബുലൻസ് ജീവനക്കാർ നിരസിച്ചാൽ ഓരോ സംഭവത്തിനും 10,000 രൂപ പിഴ ഈടാക്കും. പരിശോധനയിൽ ആംബുലൻസിനുള്ളിലെ ഉപകരണങ്ങൾ, മരുന്നുകൾ, ജീവനക്കാർ എന്നിവരുടെ കുറവുകൾ കണ്ടെത്തിയാലും ഓരോ പരിശോധനയിലും 10,000 രൂപ പിഴ ചുമത്തും. എല്ലാ ആംബുലൻസുകളും ദിവസവും ഒരു തവണ ഡ്രൈ റൺ (മോക്ക് ഡ്രിൽ) നടത്തുകയും 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 5 കിലോമീറ്റർ സഞ്ചരിക്കുകയും വേണം. അന്ന് ആംബുലൻസ് ഏതെങ്കിലും അപകടസ്ഥലത്ത് പോവുകയും ആകെ സഞ്ചരിച്ച ദൂരം 5 കിലോമീറ്ററിൽ കൂടുകയും ചെയ്താൽ ഈ നിബന്ധന ബാധകമല്ല.
ഐ.ഐ.ടി മദ്രാസ് സെന്റർ ഓഫ് എക്സലൻസ് ഫോർ റോഡ് സേഫ്റ്റി മേധാവി പ്രൊഫ. വെങ്കിടേഷ് ബാലസുബ്രഹ്മണ്യൻ എൻ.എച്ച്.എഐയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. ആംബുലൻസ് സേവനങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനും അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "10 മിനിറ്റ് റെസ്പോൺസ് ടൈം എന്നത് നല്ലൊരു തുടക്കമാണ്, എങ്കിലും ഇത് ഇനിയും കുറയ്ക്കേണ്ടതുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടു.
അപകടങ്ങളുടെ സ്വഭാവവും സമയവും കണക്കിലെടുത്ത് ആംബുലൻസുകളുടെ ബേസ് ലൊക്കേഷനുകൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ മാറ്റിയെടുക്കുകയാണ് അടുത്ത ഘട്ടത്തിൽ ചെയ്യേണ്ടതെന്ന് വെങ്കിടേഷ് പറഞ്ഞു. മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നടപ്പിലാക്കിയ മാതൃകകൾ ഇതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അപകടസ്ഥലത്ത് പെട്ടെന്ന് എത്തിയതുകൊണ മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും, പരിക്കുകൾക്ക് അനുസരിച്ച് ചികിത്സ നൽകാൻ ആശുപത്രികൾ സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.