ന്യൂഡൽഹി: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്ഷായും ലോക് സഭയിൽ എത്തി. വർഷ കാല സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് ഇരുവരും പാർലമെന്‍റിലെത്തിയത്.തുടർന്ന് ലോക്സഭയുടെ ചരിത്രത്തിലാദ്യമായി വന്ദേ മാതരം പൂർണമായും ആലപിച്ചു. വന്ദേമാതരത്തിന് നിയമപരമായ പരിരക്ഷ നൽകുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഈ നടപടി. ദേശീയഗീതത്തിന് സമാനമായ പദവി നൽകുന്ന ഈ നിയമപ്രകാരം ദേശീയഗീതം ആലപിക്കുന്നത് തടസപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെയും ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്.
വന്ദേമാതരം ആലപിച്ച ശേഷം ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇനി ഡിസംബറിലെ ശൈത്യകാല സമ്മേളനമാണ് നടക്കാനുള്ളത്. നീറ്റ് പരീക്ഷാ പ്രതിഷേധം, ഡൽഹിയിലെ സമരക്കാർക്കെതിരെയുള്ള പൊലീസ് നടപടി, രാമക്ഷേത്ര സംഭാവന വിവാദങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് സഭാ നടപടികൾ പലതവണ തടസപ്പെട്ടിരുന്നു. സമ്മേളനത്തിലുടനീളം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത ഭിന്നതയാണ് നിലനിന്നിരുന്നത്. നിർണായകമായ പല ബില്ലുകളും ഇത്തവണ പാസാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വർഷകാല സമ്മേളനം നിരാശ നൽകി. 19 സിറ്റിങ്ങുകളാണ് സമ്മേളനത്തിലുണ്ടായിരുന്നത്. പതിവ് സമാപന പ്രസംഗം ലോക്സഭാ സ്പീക്കർ ഓം ബിർള വായിച്ചില്ല.
ഡൽഹിയിലെ പ്രതിഷേധക്കാർക്കുനേരെ നടന്ന പൊലീസ് ആക്രമണത്തിൽ അമിത് ഷാ പാർലമെന്‍റിൽ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ലോക്സഭയിൽ ഹാജരാകാൻ ഷാ തയാറാകാത്തത് പ്രതിക്ഷേധത്തിനു വഴി വെച്ചിരുന്നു. പ്രതിപക്ഷം പാർലമെന്‍റ് പ്രവർത്തിക്കാൻ അനുവദിക്കാത്തതിലാണ് താൻ എത്താത്തതെന്നും ചർച്ച നിശ്ചയിച്ചാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ താൻ തയാറാണെന്നുമാണ് അമിത് ഷാ മറുപടി നൽകിയത്. ഇതു സംബന്ധിച്ച് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.