രാജ്യമൊട്ടാകെ ഇനിയൊരു ലോക്ഡൗൺ ഉണ്ടാകില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങളെന്ന് നിർമല സീതാരാമൻ
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തിൽ രാജ്യം 2020 പോലെ മറ്റൊരു ലോക്ഡൗണിലേക്ക് പോകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ, രാജ്യത്താകെ ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശികമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി, കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയാകും ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.
ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്‍റ് ഡേവിഡ് മാൽപാസ്സുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ കുറിച്ച് ധനമന്ത്രി വ്യക്തമാക്കിയത്. 'കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ ലോക്ക്ഡൗണിലേക്ക് പോകില്ല. അതിലൂടെ സമ്പദ്ഘടനയെ തടഞ്ഞുവെയ്ക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. രോഗികളും ആളുകളും നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളുടെ ഐസൊലേഷന്‍ പോലുള്ള പ്രാദേശിക രീതികളിലൂടെ ആയിരിക്കും ഇപ്പോഴത്തെ പ്രതിസന്ധിയെ കൈകാര്യം ചെയ്യുക. രണ്ടാംതരംഗവും കൈകാര്യം ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല', -നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 1.84 ലക്ഷം പുതിയ രോഗികളെയാണ് കണ്ടെത്തിയത്. പ്രതിദിന കേസുകളിലെ റെക്കോര്‍ഡാണിത്. പ്രതിദിന മരണസംഖ്യയും ആയിരം കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.