ആരെയും അറിയിക്കാതെ ബിരിയാണി കഴിക്കാൻ പോയതിന് പീഡനം: വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഗുരുഗ്രാം: ആരെയും അറിയിക്കാതെ ബിരിയാണി കഴിക്കാൻ പോയതിന് സ്കൂൾ അധികൃതർ നാലു മണിക്കൂറോളം പുറത്തുനിർത്തിയ വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ദാബുവ കോളനിയിലെ ഗാസിപൂർ റോഡിലുള്ള നവോദയ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജാൻവിയാണ് ജീവനൊടുക്കിയത്. വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ അധികൃതർ വിദ്യാർഥിനിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ബിരിയാണി കഴിക്കാൻ പുറത്തുപോയതിന് വിദ്യാർഥിനിയെ അധ്യാപിക ശിക്ഷിച്ചിരുന്നുവെന്ന് വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. അപമാനിക്കപ്പെട്ടതിനാലാണ് മകൾ കടുംകൈ ചെയ്തതെന്നും പിതാവ് പറഞ്ഞു. "പ്രശ്നങ്ങളൊന്നുമില്ലായിരുന്നു; എല്ലാ വിധത്തിലും അവൾ മിടുക്കിയായിരുന്നു, നന്നായി പഠിക്കുമായിരുന്നു. ഞാൻ കുട്ടികളോട് ചോദിച്ചപ്പോൾ, അധ്യാപിക അവളെ ക്ലാസിൽ നിന്ന് നാല് മണിക്കൂർ പുറത്ത് നിർത്തിയിരുന്നുവെന്ന് അവർ പറഞ്ഞു" അദ്ദേഹം വ്യക്തമാക്കി.

ചില കുട്ടികൾ ഉച്ചഭക്ഷണത്തിന്റെ പേരിൽ വഴക്കുണ്ടാക്കുകയായിരുന്നുവെന്നും തന്റെ മകൾക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും, എന്നിട്ടും അധ്യാപിക അവളെ ശിക്ഷിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ആരെയും അറിയിക്കാതെ ബിരിയാണി കഴിക്കാൻ പോയതിന് തന്റെ മകളെ അധ്യാപിക ശകാരിച്ചതായി മാതാപിതാക്കൾ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പിതാവിന്റെ ആരോപണങ്ങൾ പ്രിൻസിപ്പൽ നിഷേധിച്ചു. കുട്ടിയെ നാല് മണിക്കൂർ ശിക്ഷിച്ചു എന്നത് ശരിയല്ലെന്നും വാഷ്റൂമിൽ പോകാൻ അവൾ അനുവാദം ചോദിച്ചതിനു ശേഷമാണ് അവൾ ചാടിയതെന്നും പ്രിൻസിപ്പൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ദാബുവ എസ്.എച്ച്.ഒ സുമേർ സിങ് പറഞ്ഞു.

Tags:    
News Summary - Went out to eat biryani-Faridabad student jumps to death after 4-hour punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.