സിജെപിയുടെ ഇടപെടൽ ഫലം കണ്ടു; ജയ്പൂരിലെ ശോചനീയാവസ്ഥയിലായ സർക്കാർ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി
ജയ്പൂർ: സ്കൂൾ കെട്ടിടത്തിന്റെ അതീവ ശോചനീയാവസ്ഥ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് ജയ്പൂരിലെ സർക്കാർ സ്കൂൾ കെട്ടിടം അധികൃതർ പൊളിച്ചുനീക്കി. ജയ്പൂരിലെ ബഗ്രു നിയമസഭാ മണ്ഡലത്തിൽപ്പെട്ട രാംപുര കൻവർപുരയിലെ സർക്കാർ പ്രൈമറി സ്കൂൾ കെട്ടിടമാണ് അധികൃതർ ഇടിച്ചുനിരത്തിയത്. സ്കൂൾ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് സിജെപിയുടെ ‘സ്കൂൾ ഠീക് കരോ’ കാമ്പയിന്റെ ഭാഗമായി പ്രവർത്തകർ നടത്തിയ സന്ദർശനവും പ്രതിഷേധവുമാണ് നടപടിക്ക് വഴിയൊരുക്കിയത്.
2025 സെപ്റ്റംബറിൽ തന്നെ ഈ കെട്ടിടം ഉപയോഗശൂന്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് കാലിത്തൊഴുത്തിന് സമീപമുള്ള താൽക്കാലിക ഷെഡുകളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് വിലയിരുത്താൻ സിജെപി പ്രവർത്തകർ എത്തിയപ്പോൾ സംഘർഷം ഉണ്ടാവുകയും പ്രവർത്തകർക്ക് നേരെ കയ്യേറ്റം നടക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയതോടെയാണ് പഴയ കെട്ടിടം പൂർണമായി പൊളിച്ചുനീക്കാനും പുതിയ കെട്ടിടം നിർമിക്കാനും സർക്കാർ അടിയന്തര ഉത്തരവിട്ടത്.
സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഡിസ്ട്രിക്റ്റ് മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റിൽ (ഡി.എം.എഫ്.ടി) നിന്നും എംഎൽഎ ഫണ്ടിൽ നിന്നും ഉൾപ്പെടെ 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളുകളുടെ ശോചനീയാവസ്ഥ പുറത്തുവരുന്നത് തടയാൻ പുറത്തുനിന്നുള്ളവർക്ക് സ്കൂളുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തങ്ങളുടെ സമരത്തിന്റെ വിജയമാണിതെന്ന് വ്യക്തമാക്കിയ സിജെപി നേതൃത്വം, പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നത് വരെ കുട്ടികൾക്ക് സുരക്ഷിതമായ മറ്റ് പഠനസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.