ന്യൂഡൽഹി: ഏറെ പ്രചാരത്തിലുള്ള ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍ ഡോട്ട്കോം (WeTransfer.com) ഇന്ത്യയില്‍ നിരോധിച്ചു. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് വിശദീകരിക്കുന്നത്.
വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട യു.ആർ.എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഇൻറർനെറ്റ് സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം മൂന്ന് നോട്ടീസുകൾ അയച്ചതായി ‘മുംബൈ മിറര്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പ്രത്യേക യു.ആർ.എല്ലുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രണ്ട് നോട്ടീസുകൾ. വെബ്സൈറ്റ് തന്നെ റദ്ദാക്കണമെന്ന നോട്ടീസ് ആണ് മൂന്നാമത് നൽകിയത്.
വലിയ ഫയലുകള്‍ ഇൻറര്‍നെറ്റ് വഴി കൈമാറുന്നതിന് ലോകവ്യാപകമായി ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍. ലോക്ഡൗണ്‍ കാലത്താണ് ഇന്ത്യയിൽ ഇതിെൻറ പ്രചാരം ഉയർന്നത്. ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചതോടെ വി ട്രാന്സ്ഫറിെൻറ ഉപയോഗത്തിലും കുതിച്ചുചാട്ടമുണ്ടായി. വെബ്‌സൈറ്റില്‍ പ്രത്യേകം അക്കൗണ്ട് നിര്‍മിക്കാതെ തന്നെ രണ്ട് ജിബി വരെയുള്ള ഫയലുകള്‍ മെയിൽ വഴി കൈമാറാന്‍ വി ട്രാന്‍സ്ഫറിലൂടെ സാധിക്കുമായിരുന്നു.
അതേസമയം, നിരോധനം ഏര്‍പ്പെടുത്താന്‍ മാത്രം എന്ത് പിഴവാണ് വി ട്രാൻസ്ഫറിെൻറ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. രാജ്യത്ത് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് പുതിയ കാര്യവുമല്ല. ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെടുന്ന യു.ആർ.എല്ലുകളുടെ എണ്ണത്തിൽ 442 ശതമാനം വർധന ഉണ്ടായതായി 2019ലെ ഒരു ലോക്സഭ സെഷനിൽ വിവര-സാങ്കേതിക മന്ത്രാലയം അറിയിച്ചിരുന്നു. മാല്‍വെയറുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍, അശ്ലീല വെബ്‌സൈറ്റുകള്‍, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്‌സൈറ്റുകള്‍ എന്നിവയാണ് പ്രധാനമായും രാജ്യത്ത് നിരോധിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.