ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജത്തിന് കാരണം ബി.ജെ.പി നേതാക്കളുടെ വി ദ്വേഷ പ്രസംഗങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ടൈംസ് നൗ സമ്മിറ്റ് 2020’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യമാരെയും മക്കളെയും ബലാത്സംഗം ചെയ്യുമെന്ന് ആര ും പറഞ്ഞില്ലെങ്കിലും ‘വഞ്ചകരെ വെടി വെക്കൂ’, ‘ഇന്ത്യ-പാക് മത്സരം’ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഡൽഹി ഫലം വന്ന ശേഷം അമിത്ഷാ ആദ്യമായാണ് പൊതുവേദിയിൽ സംസാരിക്കുന്നത്.
പലതരം പ്രവർത്തകർ പല കാര്യങ്ങൾ പറഞ്ഞേക്കാം. പക്ഷേ, ജനത്തിന് എന്താണ് ഈ പാർട്ടി എന്ന് അറിയാമെന്ന് ഷാ തുടർന്നു. ചിലരുടെ മോശം സമീപനങ്ങൾ പാർട്ടിയുടെ വിജയത്തെ ബാധിച്ചിരിക്കാം. ബി.ജെ.പി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതന്നെയായിരുന്നു വിശ്വാസം. ഇക്കാര്യം പറയാൻ മടിയില്ല. മിക്കപ്പോഴും ഇത്തരം കാര്യങ്ങളിൽ ഞാൻ ശരിയായിരുന്നു. എന്നാൽ, ഇത്തവണ അത് സംഭവിച്ചില്ല. -ഷാ പറഞ്ഞു.
വർഗീയമായ എല്ലാ അടവും പയറ്റിയശേഷവും വൻതോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാകുർ കടുത്ത വിദ്വേഷ പ്രസംഗം നടത്തി.
രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവെച്ചിടൂ എന്ന് അദ്ദേഹം ജനക്കൂട്ടത്തോട് ആക്രോശിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ കാര്യം പിന്നീട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.
പൗരത്വ ഭേദഗതി നിയമ വിരുദ്ധ പോരാട്ടങ്ങളുടെ കേന്ദ്രമായ ശാഹീൻബാഗ് ഉന്നംവെച്ചായിരുന്നു ഇവരുടെ പ്രസംഗം. ശാഹീൻബാഗിൽ കൂടിയവർ വീടുകളിലെത്തി നിങ്ങളുടെ സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു പാർട്ടി എം.പി പർവേശ് വർമയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.