മോദിക്കെതിരെ സംസാരിച്ചു, പതിനഞ്ചുകാരിക്ക് മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; മൂന്ന് വീടുകൾ മാറിത്താമസിച്ചു, വിദ്യാഭ്യാസം പൂർണ്ണമായും തടസ്സപ്പെട്ടു

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്ത പെൺകുട്ടി മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണവും ഭീഷണികളും തുടരുന്നു. സംഭവത്തിൽ പെൺകുട്ടി പരസ്യമായി മാപ്പ് പറഞ്ഞിട്ടും തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും ഭീഷണികൾക്കും യാതൊരു അയവില്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ മുൻനിർത്തി ഇതിനോടകം മൂന്ന് വീടുകൾ മാറിത്താമസിക്കേണ്ടി വന്നതായും, കുട്ടിയുടെ വിദ്യാഭ്യാസം പൂർണ്ണമായും തടസ്സപ്പെട്ട സ്ഥിതിയിലാണെന്നും കുടുംബം വ്യക്തമാക്കി.

സംഭവത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നതായും പറഞ്ഞിരുന്നു. വിദ്യാർഥികൾക്ക് വഴിതെറ്റിയതാണെന്നും ശിക്ഷക്കോ, നീണ്ട നിയമനടപടികൾക്കോ പകരം അവർക്ക് മാർഗനിർദേശമാണ് ആവശ്യമെന്നും മോദി വിഡിയോയിൽ പറയുന്നുണ്ട്. ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കാം, ആ തെറ്റുകൾ തിരുത്താനുള്ള അവസരമാണിത്. സമൂഹത്തിലുണ്ടായ അമർഷം എനിക്ക് നന്നായി മനസ്സിലാകുമെന്നും മോദി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ കുട്ടിയോട് ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്ന ഈ കാര്യം കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ചില കേന്ദ്രങ്ങളിൽ നിന്ന് ഭീഷണി തുടരുകയാണ്. പോലീസിൽ നിന്ന് തങ്ങളുടെ വിവരങ്ങൾ ചോർന്നതായും കുട്ടിയുടെ മേൽവിലാസം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും കുടുംബം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

പെൺകുട്ടിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നിരിക്കെ, കുട്ടിയെ മനഃപൂർവം ഉന്നം വെക്കുന്നതിനായി ഇരുപത്തഞ്ചുകാരിയായ ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളാണ് ഓൺലൈനിൽ നടക്കുന്നത്. ഈ ഗൗരവമേറിയ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളും നിയമനടപടികളും ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

Tags:    
News Summary - Girl Who criticized PM Modi Faces Continuing Threats Despite Apology, Forced to Relocate Three Times, മോദിക്കെതിരെ വിഡിയോ ചെയ്ത പെൺകുട്ടിക്ക് മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; മൂന്ന് വീടുകൾ മാറിത്താമസിച്ചു, വിദ്യാഭ്യാസം പൂർണ്ണമായും തടസ്സപ്പെട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.