യു.പിയിലെ ബി.ജെ.പി ഭരണത്തിൽ തകർക്കപ്പെട്ടത് 151 അംബേദ്കർ പ്രതിമകൾ; അറസ്റ്റിലായത് 14 പേർ മാത്രം: അഖിലേഷ് യാദവ്
ലഖ്‌നൗ: ബി.ജെ.പി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിൽ അംബേദ്കറുടെ 151 പ്രതിമകൾ തകർക്കപ്പെട്ടെന്നും അതിൽ കേവലം 14 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 72 ജില്ലകളിലായാണ് ഇത്രയും പ്രതിമകൾ തകർത്തതെന്നും ഭരണഘടനയുടെ വക്താവിനെ അപമാനിക്കുന്നതിന് തുല്യമായ ഹീന പ്രവൃത്തിയാണ് ബി.ജെ.പി ഭരണത്തിൽ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജ്‌വാദി പാർട്ടി ശേഖരിച്ച രേഖകൾ പ്രകാരമാണ് ഈ കണക്കെന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത കൂടുതൽ സംഭവങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 45 കേസുകളിൽ കണ്ടാലറിയാവുന്നവർക്കെതിരെയും എട്ട് കേസുകളിൽ വ്യക്തികളുടെ പേരെടുത്തുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 84 കേസുകളിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണഘടന തിരുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് മനഃപൂർവം നടത്തുന്ന അക്രമങ്ങളാണിതെന്നും ബി.ജെ.പി സർക്കാറിന് അംബേദ്കറോടോ അദ്ദേഹത്തിന്റെ ആശയങ്ങളോടോ ബഹുമാനമില്ലെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമ റിപ്പോർട്ടുകൾ മുൻനിർത്തി ജില്ല തിരിച്ചുള്ള കണക്കുകൾ എസ്.പി ഔദ്യോഗിക 'എക്‌സ്' ഹാൻഡിലിൽ പുറത്തുവിട്ടിട്ടുണ്ട്. ബല്ലിയയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അസംഘഢ്, മഥുര, മുസഫർനഗർ, സഹാറൻപൂർ, ഗാസീപ്പൂർ, ഗൗതം ബുദ്ധ നഗർ, പ്രയാഗ്‌രാജ്, ലഖ്‌നൗ, വരാണസി എന്നീ ജില്ലകളിലും നിരവധി കേസുകളുണ്ട്. യോഗി ആദിത്യനാഥിന്റെ ആദ്യ ഭരണകാലത്ത് 46 പ്രതിമകളും രണ്ടാം ഭരണകാലത്ത് 105 പ്രതിമകളും തകർക്കപ്പെട്ടു. 2022ൽ നാല്, 2023ൽ 12, 2024ൽ 13, 2025ൽ 29, 2026ൽ 47 എന്നിങ്ങനെ അക്രമ സംഭവങ്ങൾ വർഷം തോറും വർധിച്ചുവരുന്നതായും പാർട്ടി കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് അംബേദ്കർ പ്രതിമകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് നേതാവിന്റെ വെളിപ്പെടുത്തൽ. സെപ്റ്റംബർ 14ന് ഈറ്റ ജില്ലയിലെ ലാലാഹട്ട് ഗ്രാമത്തിൽ അംബേദ്കർ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. മൂന്ന് വർഷത്തിനിടെ ഇതേ പ്രതിമയ്ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അക്രമമാണിതെന്ന് ഗ്രാമവാസികളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.