ഹൈദരാബാദ്: നഗരത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായതിലും ഇന്ധനവില കുത്തനെ കൂട്ടിയതിലും പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർ മൊബൈൽ ടവറിന് മുകളിൽ കയറി. ഹൈദരാബാദിലെ എൽ.ബി നഗറിലുള്ള ചിന്തൽമെറ്റ് പ്രദേശത്താണ് ശനിയാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജാനി (42) എന്ന ഓട്ടോ ഡ്രൈവറാണ് മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ഇന്ധനം ലഭിക്കാത്തതിൽ മനംനൊന്ത് പ്രതിഷേധവുമായി ടവറിന് മുകളിൽ കയറിയത്.
ഇന്ധനക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയുമായി കൂടിക്കാഴ്ച വേണമെന്നായിരുന്നു ജാനിയുടെ പ്രധാന ആവശ്യം. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും ആംബുലൻസും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥർ ഇയാളെ സമാധാനിപ്പിച്ച് താഴെയിറക്കി. തുടർന്ന്, ഇയാളെ കുടുംബത്തോടൊപ്പം വിട്ടയച്ചു. സമാനമായ രീതിയിൽ അഞ്ചു ദിവസം മുമ്പ് രാജേന്ദ്രനഗറിലും മൂന്ന് ഓട്ടോ ഡ്രൈവർമാർ ടവറിന് മുകളിൽ കയറി പ്രതിഷേധിച്ചിരുന്നു.
ഹൈദരാബാദിലെ ഓട്ടോ ഡ്രൈവർമാർ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത ദുരിതത്തിലാണ്. ഒരു കിലോ ഗ്യാസിനായി 36 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വരുന്നുവെന്നാണ് ഡ്രൈവർമാരുടെ പരാതി. ഇതിനിടെ ഇന്ധനത്തിന് പലയിടത്തും പല വിലയാണ് ഈടാക്കുന്നത്. മാർച്ച് ആദ്യ ആഴ്ച വരെ 66 രൂപയായിരുന്ന ഗ്യാസിന് ഇപ്പോൾ ചിലയിടങ്ങളിൽ 125 രൂപ വരെയാണ് ഈടാക്കുന്നത്. സ്വകാര്യ പമ്പുകളിൽ 88 രൂപ മുതൽ 100 രൂപ വരെയും ഈടാക്കുന്നുണ്ട്.
യു.എസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾ കുടുങ്ങിയതാണ് ഹൈദരാബാദിലെ ഓട്ടോ എൽ.പി.ജി വിതരണത്തെയും ബാധിച്ചിരിക്കുന്നത്. ഇന്ധനവില വർധനയും ക്ഷാമവും കാരണം ഉപജീവനമാർഗം തടസ്സപ്പെട്ട അവസ്ഥയിലാണ് ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.