ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ച കേസില്‍ നാലു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിഷയത്തില്‍ വിവിധ ജില്ലകളിലായി 10 എഫ്‌ഐആറാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ നിന്ന് ദലിപ് ലാല്‍, ശിവം ദുബെ, രാഹുല്‍ ത്യാഗി, രാജീവ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും ആം ആദ്മി കൗണ്‍സിലര്‍ ധീരേന്ദര്‍ കുമാറിന് വേണ്ടിയാണ് പോസ്റ്ററുകള്‍ ഒട്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.
പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പോസ്റ്ററുകള്‍ ഡല്‍ഹിയുടെ വിവിധയിടങ്ങളില്‍ പതിച്ചതായി വിവരം ലഭിക്കുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവരം എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും കൈമാറി. തുടര്‍ന്നാണ് 10 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. പരാതി ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ എഫ്.ഐ.ആറുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ തനിക്കെതിരായ ആരോപണം അറിയില്ലെന്ന് ആപ് കൗണ്‍സിലര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.