ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തുമെങ്കിലും പിന്തുണയ്ക്കുമെന്ന് ആന്ധ്രാപ്രദേശ്. അധിക ബാധ്യത വരുത്തുമെങ്കിലും പിന്തുണയ്ക്കുമെന്നും നടപ്പാക്കുമെന്നും ആന്ധ്രാപ്രദേശ് ധനകാര്യമന്ത്രി പയ്യാവുള കേശവ് പറഞ്ഞു. അതേസമയം കൃഷി നടക്കുന്ന കാലയളവിൽ തൊഴിലുറപ്പ് സേവനം ലഭിക്കില്ല എന്ന ബില്ലിലെ മാറ്റം സ്വാഗതാർഹമാണെന്നാണ് ആന്ധ്രയുടെ അഭിപ്രായം.
സംസ്ഥാനം ഭരിക്കുന്ന തെലുങ്കുദേശം പാർട്ടി കേന്ദ്രത്തിൽ എൻ.ഡി.എയുടെ സഖ്യകക്ഷിയാണ്. ബില്ലിനെക്കുറിച്ച് ഗവൺമെന്റ് പഠിക്കുമെന്നും എന്നാൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വലുതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിൽ പൂർണമായും പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 125 ദിവസങ്ങളായി തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നതും ആഴ്ചയിൽ പണം നൽകും എന്നതും സ്വാഗതം ചെയ്യുന്നു. നിലവിൽ ആന്ധ്രയിൽ 70 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുന്നു. 2024-25 വർഷം 6,040,40 കോടി രൂപയാണ് കേന്ദ്രം നൽകിയത്.
നൂറിൽ നിന്ന് തൊഴിൽ ദിനങ്ങൾ 125 ആക്കിയതോടെ വരുന്ന അധികബാധ്യത സംസ്ഥാനങ്ങൾക്കുമേൽ കെട്ടിവെക്കുകയാണ് കേന്ദ്ര സർക്കാർ പുതിയ ബില്ലിലൂടെ. 40 ശതമാനം ബാധ്യതയാണ് സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കുന്നത്.
20 വർഷം മുമ്പ് അന്നത്തെ കോൺഗ്രസ് ഗവൺമെന്റാണ് തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത്. അതിനുള്ള ചെലവ് മൊത്തത്തിൽ കേന്ദ്ര സർക്കാറായിരുന്നു വഹിച്ചിരുന്നത്. മൊത്തം കൂലിയിനത്തിലുള്ള തുക 75 ശതമാനമായിരുന്നു. എന്നാൽ മറ്റുള്ള ചെലവുകളായ 25 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണം എന്നായിരുന്നു പദ്ധതിയിൽ പറഞ്ഞിരുന്നത്.
നിലവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 8.61 കോടി കുടുംബങ്ങളിലേക്കാണ് എത്തുന്നത്. മൊത്തം 12.16 കോടി ആളുകൾക്ക് ഇതുവഴി തൊഴിൽ ലഭിക്കുന്നുണ്ട്. പുതിൽ ബിൽ വികസിത് ഭാരത് ഗാരന്റീ ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ എന്നാണ്.
പുതിയ പരിഷ്‍കാരമനുസരിച്ച് ഒരു വർഷം പദ്ധതിയുടെ മൊത്തം ചെലവ് 1,51,282 കോടിയാണ്. ഇതിൽ കേന്ദ്രം 95,692.31 കോടി വഹിക്കും. 55,590 കോടി രൂപയാണ് സംസ്ഥാനങ്ങളുടെ ബാധ്യത.
നിലവിൽ കാർഷികവൃത്തികൾക്ക് ഗുണപ്പെട്ടിരുന്ന പദ്ധതി ഇനി ഇങ്ങനെയാവില്ല. കാർഷികവൃത്തിയുടെ പ്രധാന സീസണിൽ കർഷകർക്ക് തൊഴിലുറപ്പിന്റെ പ്രയോജനമുണ്ടാകില്ല. നേരത്തെ കാർഷിക സീസണിൽ നിലം ഉഴുന്നതിനും വിതയ്ക്കുന്നതിനുമൊക്കെ തൊഴിലുറപ്പ് പ്രയോജനപ്പെട്ടിരുന്നെങ്കിൽ ഇനി അത് നടക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.