അമൃത്സർ: കളിപ്പാട്ടത്തിനുള്ളിൽ 25 കിലോയിൽ അധികം എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ വിദേശി അമൃത്സർ വിമാനത്താവളത്തിൽ പിടിയിൽ. അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. നാല് വലിയ സോഫ്റ്റ് പാവകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കിലോയിലധികം എം.ഡി.എം.എ ഗുളികകളും പിടിച്ചെടുത്തു.
കംബോഡിയയിൽ നിന്ന് ക്വാലാലംപൂർ വഴി എം.എച്ച്-118 വിമാനത്തിലാണ് യാത്രക്കാരൻ എത്തിയത്. ഇന്റലിജൻസ് വിവരങ്ങളുടെയും എയർപോർട്ട് ഇന്റലിജൻസ് യൂണിറ്റിന്റെ പ്രൊഫൈലിങ്ങിന്റെയും അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ വിശദമായി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ബാഗേജ് പരിശോധനക്കിടെ എക്സ്-റേ സ്കാനിങ്ങിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കളിപ്പാട്ടങ്ങളിൽ നിന്ന് ഏകദേശം 25.25 കിലോഗ്രാം ഗുളികകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് എൻ.ഡി.പി.എസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.