കന്യാകുമാരി: തമിഴ് വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രചാരണത്തിന്റെ ഭാഗമായി സൈക്കിൾ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്‌ക്ക് നേരെ ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ 'ഫ്ലവർ ബോൾ' എറിഞ്ഞതാണ് നാടകീയ രംഗങ്ങൾക്ക് കാരണമായത്.
പൂക്കൾ നിറച്ച ബോൾ വിജയ്‌ക്ക് അരികിലേക്ക് വീണ ഉടൻ തന്നെ അദ്ദേഹം സൈക്കിളിൽ നിന്നിറങ്ങി പരിഭ്രാന്തനായി തിരിഞ്ഞോടുകയായിരുന്നു. ബോൾ വരുന്നത് കണ്ട് അത് ബോംബാണെന്ന് കരുതിയാണോ താരം ഓടിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പരിഹാസം ഉയരുന്നുണ്ട്. വിജയ് ഓടിത്തുടങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ താരത്തിന് ചുറ്റും വലയം തീർക്കുകയും വേഗത്തിൽ അദ്ദേഹത്തെ കാരവനിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ആരാധകർ വലിയ തോതിൽ ഇരച്ചെത്തിയതിനാലാണ് അദ്ദേഹം മാറിയതെന്നാണ് പാർട്ടി പ്രവർത്തകരുടെ വിശദീകരണം.
അതേസമയം, കന്യാകുമാരിയിൽ നടന്ന റോഡ് ഷോയിൽ ഡി.എം.കെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിജയ് ഉന്നയിച്ചത്. തമിഴ്‌നാട്ടിൽ അഴിമതി താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെ പടർന്നുപിടിച്ചിരിക്കുകയാണെന്നും, താൻ അധികാരത്തിലെത്തിയാൽ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് ടി.വി.കെയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.