ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മെഹ്‌റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ വൻ അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ. അപകടസ്ഥലത്ത് പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
മെഹ്‌റോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സൈദുലാജാബ് പ്രദേശത്താണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 7:45 ഓടെ അഞ്ചുനില കെട്ടിടം പെട്ടെന്ന് വലിയ ശബ്ദത്തോടെ നിലംപൊത്തുകയായിരുന്നു. കെട്ടിടം പെട്ടെന്ന് തകർന്നതിനാൽ ഉള്ളിലുണ്ടായിരുന്ന താമസക്കാർക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ സമയം ലഭിച്ചിലില്ലെന്നാണ് പ്രാഥമിക നിഗമനം.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇതുവരെ അഞ്ച് ആളുകളെ ജീവനോടെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിനുള്ളിൽ നിരവധി കുടുംബങ്ങൾ താമസിച്ചിരുന്നതിനാൽ ഇനിയും നിരവധി ആളുകൾ കനത്ത കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
ഡൽഹി പോലീസ്, ഡൽഹി ഫയർ സർവീസ്, പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പ്രദേശം പൂർണ്ണമായും പൊലീസ് നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.