ലഖിംപുർ ഖേരി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് കാണാൻ തന്റെ മകൻ ജീവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയെന്ന് ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർഥിയുടെ പിതാവ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഉത്തർപ്രദേശുകാരനായ 21 കാരൻ റിതികിന്റെ പിതാവ് അനൂപ് മിശ്രയുടേതാണ് പ്രതികരണം.
ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന കോക്രോച്ച് ജനത പാർട്ടിയുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചെങ്കിലും മകന്റെ മരണമുണ്ടാക്കിയ ശൂന്യത നികത്താൻ അത്തരം പ്രഖ്യാപനങ്ങൾക്കൊന്നും കഴിയില്ലെന്ന് അനൂപ് മിശ്ര പറഞ്ഞു. ‘നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വാർത്ത പുറത്തുവന്നതോടെ റിതിക് മാനസികമായി തകർന്നു. അവന്റെ മൂന്നാമത്തെ ശ്രമമായിരുന്നു അത്. കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ മേയ് 14ന് അവൻ ജീവനൊടുക്കുകയായിരുന്നു’- അനൂപ് മിശ്ര പറഞ്ഞു. പ്രധാൻ നേരത്തേ രാജിവെച്ചിരുന്നെങ്കിൽ ജന്തർമന്തറിൽ ജൂലൈ 20ന് പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ നടപടി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭുവനേശ്വർ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഭുവനേശ്വർ എം.പി അപരാജിത സാരംഗിയുടെ മകൾ അർച്ചിത സച്ചിൻ രഹാറിന്റെ നടപടിയിൽ കടുത്ത അതൃപ്തിയുമായി ഒഡിഷയിലെ ബി.ജെ.പി അണികൾ. പ്രധാന്റെ രാജിയിൽ അപരാജിത സാരംഗി എം.പി ഉൾപ്പെടെയുള്ളവർ സഹതാപം പ്രകടിപ്പിക്കുമ്പോൾ സന്തോഷം പ്രകടിപ്പിച്ചുള്ള മകൾ അർച്ചിതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് അനുചിതമായെന്നാണ് നേതാക്കളുടെയും അണികളുടെയും ആക്ഷേപം. എന്നാൽ, എല്ലാവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു എം.പിയുടെ ഓഫിസിന്റെ പ്രതികരണം. സംഭവത്തിൽ എം.പി പ്രതികരികരിച്ചിട്ടില്ല. ബിഹാറിൽനിന്നുള്ള അപരാജിത സാരംഗി ഒഡിഷയിൽനിന്നാണ് രണ്ടു തവണ എം.പിയായത്. ഒഡിഷക്കാരനാണ് ധർമേന്ദ്ര പ്രധാൻ.
മുംബൈ: ദാദറിലെ ശിവജി പാർക്കിൽ ഉദ്ധവ്-രാജ് താക്കറെ സഹോദരങ്ങൾ ആഹ്വാനം ചെയ്ത ‘ത്രിരംഗ വിജയ മോർച്ച’യിൽ പങ്കെടുത്ത് ആയിരങ്ങൾ. കൂടുതലും വിദ്യാർഥികളും യുവാക്കളുമാണ് ചെറുമഴയത്തും ഒത്തുകൂടിയത്. സി.ജെ.പി സമരത്തിനിടെ വൈറലായ മീമുകളും പ്ലക്കാർഡുകളും ശിവജി പാർക്കിലെ വിജയ മോർച്ചയിലും ദൃശ്യമായിരുന്നു. സ്വേച്ഛാധിപതിയെ പാറ്റകൾ മുട്ടികുത്തിച്ചെന്നും അന്ധഭക്തരെ ദേശഭക്തർ പരാജയപ്പെടുത്തിയെന്നും മോർച്ചയിൽ പറഞ്ഞ ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ വോട്ടുകൊള്ളയടിക്കുന്നതു പോലെ അത്ര എളുപ്പമല്ല ജനങ്ങളെ വശത്താക്കലെന്ന് സി.ജെ.പി സമരം തെളിയിച്ചെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളെ പിളർത്തി എണ്ണം കൂട്ടുന്നത് നിർത്തി ഭരണത്തിൽ ശ്രദ്ധചെലുത്താൻ പ്രധാനമന്ത്രിയെ ഉദ്ധവ് ഉപദേശിക്കുകയും ചെയ്തു. എഥോളിനെ കുറിച്ച് വാചാലനാകുന്ന ‘കുണ്ടുംകുഴിയും’ മന്ത്രി എന്നു വിശേഷിപ്പിച്ച് അടുത്ത ലക്ഷ്യം നിതിൻ ഗഡ്കരിയാണെന്ന സൂചനയും ഉദ്ധവ് നൽകി. സർക്കാറിനെ എങ്ങനെ മുട്ടുകുത്തിക്കാമെന്ന് ജൻസീ കാണിച്ചു തന്നെന്ന് എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ 21 വിദ്യാർഥികളുടെ പേരുകൾ വായിച്ച് അവർക്കുവേണ്ടി മൗനം ആചരിച്ചു.
നിവാരി (എം.പി): നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടർന്ന് രാജിവെച്ച വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ ഇൻസ്റ്റഗ്രാമിൽ ആക്ഷേപകരമായ റീൽ പോസ്റ്റുചെയ്ത ഇൻഫ്ലുവൻസർക്കെതിരെ കേസെടുത്ത് മധ്യപ്രദേശിലെ നിവാരി ജില്ല പൊലീസ്.
പ്രാദേശിക ബി.ജെ.പി നേതാവ് കമലേഷ് ചൗരസ്യ നൽകിയ പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ യശ്പാൽ സോണിക്കെതിരെയാണ് കേസ്. പൊതുയിടങ്ങളിൽ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന രീതിയിൽ മോശം പരാമർശം, പ്രകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ബോധപൂർവം അപമാനിക്കൽ എന്നിവ തടയുന്നതിനായുള്ള ഭാരതീയ നിയമസംഹിതയിലെ വകുപ്പുകളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.