അഭിഭാഷകരും ജീവനക്കാരും ബോംബെ ഹൈകോടതി പരിസരത്ത്
മുംബൈ: ബോംബെ ഹൈകോടതിയിലേക്ക് ബോംബ് ഭീഷണി ഉന്നയിച്ച് വ്യാജ ഇമെയിൽ അയച്ചതായി ആരോപിച്ച് ആസാദ് മൈതാൻ പൊലീസ് അജ്ഞാതനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പൊതുജനങ്ങൾക്ക് കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 353(1), 353(2) എന്നിവ പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ സമാനമായ ഒരു ഭീഷണി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണിത്.
കോടതി പരിസരത്ത് സ്ഫോടനം ഉണ്ടാകുമെന്ന് ഇ-മെയിൽ അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു. തുടർന്ന് രണ്ട് മണിക്കൂർ നേരത്തേക്ക് ഹൈകോടതി വാദം കേൾക്കലുകൾ നിർത്തിവച്ചു. മുൻകരുതലായി മുഴുവൻ കെട്ടിടവും ഒഴിപ്പിച്ചു. കോടതി ജീവനക്കാരും അഭിഭാഷകരും ജഡ്ജിമാരും കെട്ടിടത്തിന് പുറത്തേക്ക് ഓടുന്നതിന്റെയും ആളുകളെ ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു.
ബോംബ് സ്‌ക്വാഡ് പരിസരം പരിശോധിക്കുകയാണ്. ബോംബ് കണ്ടെത്തൽ നിർമാർജന സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകൾ എന്നിവരോടൊപ്പം സമഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
അയച്ചയാളുടെ ഐ.പി വിലാസവും സ്ഥലവും കണ്ടെത്താൻ പൊലീസ് സൈബർ അന്വേഷണം ആരംഭിച്ചു. ഇതിനുശേഷം ഹൈകോടതിക്ക് ചുറ്റുമുള്ള സുരക്ഷ കർശനമാക്കിയിട്ടുണ്ട്. തിരച്ചിൽ പൂർത്തിയായ ശേഷം ആളുകളെ അകത്തേക്ക് തിരികെ കയറാൻ അനുവദിക്കുകയും കോടതി നടപടികൾ പുനഃരാരംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.