ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിമൂലം വിദേശത്തു കുടുങ്ങിയ പ്രവാസികളെ വ്യാഴാഴ്ച മുതൽ നാട്ടിലെത്തിക്കുന്നതിന് പദ്ധതി രൂപപ്പെടുത്തി കേന്ദ്ര സർക്കാർ. എംബസികൾ തയാറാക്കുന്ന മുൻഗണന പട്ടിക അടിസ്ഥാനപ്പെടുത്തി കർക്കശമായ ഉപാധികളോടെയാണ് പ്രവാസികളുടെ മടക്കം.
കേരള സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് നോർക്കയിൽ പേരു രജിസ്റ്റർ ചെയ്തവരിൽ നാലിലൊന്നു പേർക്കുപോലും ഇന്നത്തെ നിലയിൽ ഗൾഫിൽനിന്ന് മടങ്ങാൻ കഴിഞ്ഞെന്നു വരില്ല. നോർക്കയിൽ രജിസ്റ്റർ ചെയ്തത് 4.14 ലക്ഷം മലയാളികളാണ്. കേരളത്തിനു പുറത്തുള്ളവർ പുറമെ. ഇതിൽ പരമാവധി രണ്ടു ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. എല്ലാവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഒരുക്കമല്ല.
പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ കേന്ദ്രം അംഗീകരിക്കുന്നില്ല. പകരം എംബസികൾ തയാറാക്കുന്ന മുൻഗണന പട്ടിക അനുസരിച്ചായിരിക്കും മടക്കം. താൽപര്യപ്പെടുന്ന എല്ലാവരെയും കൊണ്ടുവരുക പ്രായോഗികമല്ലെന്നും, എല്ലാവരും മടങ്ങേണ്ടതില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.
രോഗികൾ, ഗർഭിണികൾ, വിസ കാലാവധി തീർന്നവർ, തൊഴിൽ നഷ്ടമായവർ, വിദ്യാർഥികൾ, ഉറ്റബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാമ്പിൽ ദുരിതം നേരിടുന്നവർ എന്നിവർക്കാണ് മുൻഗണന.
വിമാനച്ചെലവ് പ്രവാസികൾ വഹിക്കണം. നിരക്ക് കേന്ദ്രം നിശ്ചയിക്കും. േകരളത്തിലേക്ക് തിരിച്ചെത്താൻ രജിസ്റ്റർ ചെയ്തവരിൽ 61,000 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണെന്നാണ് നോർക്കക്ക് ലഭിച്ച വിവരം. 9,000 പേർ ഗർഭിണികളാണ്. 11,000ഓളം കുട്ടികളും 3,000ഓളം വിദ്യാർഥികളുമാണ്. പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചർച്ചചെയ്തു. തൊട്ടുപിന്നാലെയാണ് തീയതി പ്രഖ്യാപിച്ചത്.
വിശദാംശം വിദേശകാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും അറിയിക്കും.
14 ദിവസം കഴിയാതെ വീട്ടിൽ പോകാനാവില്ല
ന്യൂഡൽഹി: വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്ക് ഉടൻ വീട്ടിൽ പോകാനാവില്ല. ആശുപത്രിയിലോ സർക്കാർ ഏർപ്പെടുത്തിയ ക്വാറൻറീൻ സൗകര്യങ്ങളിലോ 14 ദിവസം കഴിയേണ്ടിവരും. അതിനുശേഷം മെഡിക്കൽ പരിശോധന നടത്തി നെഗറ്റിവാണെന്ന് തെളിഞ്ഞാൽ വീട്ടിൽ പോകാൻ അനുവദിക്കും. കൂടുതൽ നിരീക്ഷണം ആവശ്യമെങ്കിൽ, അങ്ങനെ ചെയ്യും.
നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിത സാഹചര്യമുള്ളവർക്കുവേണ്ടിയാണ് ക്രമീകരണം ഒരുക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഘട്ടംഘട്ടമായാണ് മടക്കം. എംബസികളും ഹൈകമീഷനുകളും പട്ടിക തയാറാക്കും. കമേഴ്സ്യൽ ഫ്ലൈറ്റുകളാണ് ഏർപ്പെടുത്തുന്നത്. വിമാനങ്ങൾക്കു പുറമെ, വ്യോമസേന കപ്പലുകളും ഉപയോഗിക്കും.
വിമാനത്തിൽ കയറുന്നതിനുമുമ്പ് യാത്രക്കാർക്ക് മെഡിക്കൽ പരിശോധന ഉണ്ടാവും. രോഗലക്ഷണമില്ലാത്തവർക്ക് മാത്രമാണ് യാത്ര അനുമതി. സാമൂഹിക അകലം പാലിച്ചാണ് യാത്ര.
വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഓരോരുത്തരും ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യണം. അവിടെയും മെഡിക്കൽ പരിശോധന ഉണ്ടാവും. തുടർന്ന് 14 ദിവസം ക്വാറൻറീൻ. ടെസ്റ്റിങ്, ക്വാറൻറീൻ, യാത്രാസൗകര്യം എന്നിവക്ക് ക്രമീകരണം ഒരുക്കേണ്ടത് അതതു സംസ്ഥാനങ്ങളാണ്.
തുടക്കം യു.എ.ഇയിൽനിന്ന്
ന്യൂഡൽഹി: പ്രവാസികളുെട മടക്കം വ്യാഴാഴ്ച തുടങ്ങുന്നത് യു.എ.ഇയിൽനിന്നാകാൻ സാധ്യത. ഇതിനായി നാവികസേന കപ്പലുകൾ ഉപയോഗപ്പെടുത്തിയേക്കും. ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. മാലിദ്വീപിൽനിന്ന് ആദ്യഘട്ടത്തിൽ 200 പേരെ കപ്പൽ മാർഗം കൊച്ചിയിൽ എത്തിക്കാനും നീക്കമുണ്ട്. ഗൾഫിൽനിന്നുള്ള മടക്കത്തിന് വിമാനങ്ങളും ഉപയോഗപ്പെടുത്തും. യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്കും വിമാനമയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.