സാകേത് ഗോഖലെ

തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെണ്ണൽ വൈകിപ്പിക്കുന്നത് ഓഹരി വിപണിയിൽ ബി.ജെ.പിയെ സഹായിക്കാൻ -സാകേത് ഗോഖലെ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ വൈകിപ്പിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും മുൻ എം.പിയുമായ സാകേത് ഗോഖലെ. ബംഗാൾ, തമിഴ്‌നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായിട്ടും വോട്ടെണ്ണൽ നീട്ടിക്കൊണ്ടുപോകുന്നത് ഓഹരി വിപണിയിൽ എൻ.ഡി.എയെ സഹായിക്കുന്നതിന്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23നും ബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29നുമായി വോട്ടെടുപ്പ് പൂർത്തിയായതാണ്. കേരളത്തിലും അസമിലുമാകട്ടെ ഏപ്രിൽ 9ന് തന്നെ വോട്ടിങ് നടപടി ക്രമങ്ങൾ അവസാനിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) ഉപയോഗിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ വോട്ടെണ്ണൽ ആരംഭിക്കാവുന്നതേയുള്ളൂ. എന്നാൽ മേയ് 4 വരെ നീളുന്ന ഈ കാലതാമസം ബി.ജെ.പിക്ക് ഓഹരി വിപണിയിൽ കൃത്രിമം നടത്താൻ അവസരം നൽകാനാണെന്ന് സാകേത് ഗോഖലെ കുറ്റപ്പെടുത്തി.

സാകേത് ഗോഖലെയുടെ പോസ്റ്റിലെ പ്രധാന ആരോപണങ്ങൾ

വോട്ടെണ്ണൽ വൈകിപ്പിക്കുന്നത് വഴി വ്യാജ എക്സിറ്റ് പോളുകൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ സമയം ലഭിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൻ.ഡി.എക്ക് 400-ലധികം സീറ്റുകൾ പ്രവചിച്ച എക്സിറ്റ് പോളുകളെ വിശ്വസിച്ച സാധാരണ നിക്ഷേപകർക്ക് 31 ലക്ഷം കോടി രൂപയുടെ നഷ്ട്ടമാണുണ്ടായത്. ആ നഷ്ട്ടം നികത്തി ലക്ഷക്കണക്കിന് കോടി രൂപയുടെ പുതിയ അഴിമതി നടത്താൻ ബി.ജെ.പിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും (ഇ.സി.ഐ) സെബിയും (SEBI) ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലും അസമിലും വോട്ടെടുപ്പ് കഴിഞ്ഞ് 24 ദിവസത്തോളമാണ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികൾ കാത്തിരിക്കേണ്ടി വരുന്നത്. ഇത് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് പ്രചാരണത്തിനുപോലും ആവശ്യമായ സമയം നൽകാത്ത തെരഞ്ഞെടുപ്പ് കമീഷൻ എന്തുകൊണ്ടാണ് ഫലം പ്രഖ്യാപിക്കാൻ വൈകുന്നതെന്നും പോസ്റ്റിലൂടെ സാകേത് ഗോഖലെ വ്യക്തമാക്കി.

Tags:    
News Summary - Saket Gokhale criticizes Election Commission delays vote counting to help BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.