മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തിൽ കേന്ദ്രത്തിന് അമിത സ്വാധീനമോ? സർക്കാറിനോട് സുപ്രീംകോടതി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, ഇലക്ഷൻ കമീഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പുതിയ നിയമ സംവിധാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച്  സുപ്രീം കോടതി. നിയമനങ്ങളിൽ പൂർണ്ണമായ  സർക്കാർ നിയന്ത്രണം നിലനിർത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്രമാണെന്ന് "വരുത്തിത്തീർക്കാനുളള പ്രഹസനം" കാണിക്കുന്നത് എന്തിനാണെന്നും കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.

തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രത ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിലവിലെ നിയമന സമിതി യഥാർത്ഥത്തിൽ സ്വതന്ത്രമാണോയെന്ന കാര്യത്തിൽ കടുത്ത സംശയം രേഖപ്പെടുത്തി. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 2023-ലെ ചീഫ് ഇലക്ഷൻ  കമീഷണർ, ഇലക്ഷൻ കമീഷണർ  (നിയമനം, സേവന വ്യവസ്ഥകൾ) ആക്ടിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

 “ഒരു കേന്ദ്രമന്ത്രി പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്രമായ നിലപാട് എടുക്കുമോ? ഇത് സ്വതന്ത്രതയുടെ വെറും പ്രദർശനമല്ലേ?” എന്നായിരുന്നു കോടതിയുടെ ചോദ്യം. ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിന്നും പൂർണമായും സ്വതന്ത്രമായിരിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ എന്നും കോടതി നിരീക്ഷിച്ചു.

എന്താണ് പുതിയ നിയമം?

2023-ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമപ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽ മൂന്ന് പേരാണ് ഉള്ളത്. പ്രധാനമന്ത്രി,പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്. 

ഇതിനുമുമ്പ് സുപ്രീം കോടതി നൽകിയ ഇടക്കാല ഉത്തരവിൽ, ചീഫ് ജസ്റ്റിസിനെയും സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. അതിലൂടെ നിയമനത്തിൽ ഒരു സ്വതന്ത്ര നീതിന്യായ മേൽനോട്ടം ഉറപ്പാക്കാനായിരുന്നു ശ്രമം. എന്നാൽ പുതിയ നിയമം ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയതോടെയാണ് വിവാദം ശക്തമായത്. 

സമിതിയിലെ ഒരു കേന്ദ്രമന്ത്രി ഒരിക്കലും പ്രധാനമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിലൂടെ സമിതിയുടെ എല്ലാ തീരുമാനങ്ങളും സർക്കാരിന് അനുകൂലമായ 2:1 ഭൂരിപക്ഷത്തിൽ മാത്രമായിരിക്കും പാസാകുക. ഭരണപക്ഷത്തിന് എപ്പോഴും വ്യക്തമായ ഭൂരിപക്ഷമുള്ള സമിതിയിൽ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം വെറും അലങ്കാരം മാത്രമാണോ എന്നും കോടതി ചോദിച്ചു. ഐകകണ്ഠ്യേനയല്ലാതെയും തീരുമാനങ്ങൾ എടുക്കാമെന്നിരിക്കെ, പ്രതിപക്ഷ അംഗത്തെ ഉൾപ്പെടുത്തുന്നത് ജനാധിപത്യപരമായ ഒരു "കാണിച്ചുകൂട്ടൽ" മാത്രമായി മാറുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി അംഗമാണ്. ക്രമസമാധാനം ഉറപ്പാക്കുന്ന ഒരു ഏജൻസിയുടെ തലവനെ നിശ്ചയിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിഷ്പക്ഷ സാന്നിധ്യം ഉറപ്പാക്കാമെങ്കിൽ, ജനാധിപത്യത്തിന്റെ കാവലാളായ ഇലക്ഷൻ കമീഷൻ നിയമനത്തിൽ എന്തുകൊണ്ട് അത്തരം ഒരു സ്വതന്ത്ര വ്യക്തിയെ ഉൾപ്പെടുത്തുന്നില്ല എന്ന് കോടതി ചോദ്യം ചെയ്തു.

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാൻ ഇലക്ഷൻ കമീഷൻ നിഷ്പക്ഷമായി പ്രവർത്തിച്ചാൽ മാത്രം പോരാ, അത് "നിഷ്പക്ഷമാണെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുകയും വേണം" എന്ന് കോടതി ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Excessive Influence of Center in CEC Appointment? Supreme Court Questions Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.