പ്രജ്വൽ രേവണ്ണ (ഫയൽ ചിത്രം/ പി.ടി.ഐ)

ബലാത്സംഗക്കേസ്: മുൻ എം.പി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ശനിയാഴ്ച

ബംഗളൂരു: ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബംഗളൂരുവിലെ എം.പി-എം.എൽ.എ കോടതി വിധിച്ചു. പ്രജ്വലിനുള്ള ശിക്ഷാവിധി ശനിയാഴ്ച പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി. മുൻ എം.പിയുടെ പേരിലുള്ള നാല് ലൈംഗിക പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ.

ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നത്. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രജ്വൽ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രചരിച്ചത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പു നടന്ന ദിവസം രാത്രി സിറ്റിങ് എം.പിയായിരുന്ന പ്രജ്വല്‍ ജർമനിയിലേക്ക് കടന്നു. തിരിച്ചുവന്നപ്പോള്‍ ബംഗളൂരു വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞവര്‍ഷം മേയ് 31നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തെരഞ്ഞെടുപ്പിൽ പ്രജ്വൽ 42,000ത്തിലേറെ വോട്ടുകൾക്ക് തോറ്റു.

പ്രജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്ജ്വലിന്റെ പിതാവും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പൊലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റുചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.

ജൂലായ് 18ന് വാദംപൂര്‍ത്തിയാക്കിയ കേസില്‍ ബുധനാഴ്ച വിധിപറയാനായി മാറ്റിയിരുന്നെങ്കിലും ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടുകയും വിധിപ്രസ്താവം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയുമാണ് ഉണ്ടായത്. കേസില്‍ തെളിവായി ഹാജരാക്കിയ ഗൂഗ്ള്‍ മാപ്പ് വിവരങ്ങള്‍ പരിഗണിക്കാന്‍ കഴിയുന്നതാണോയെന്നാണ് കോടതി ആദ്യം ആരാഞ്ഞത്. തെളിവായി ഹാജരാക്കിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചും വ്യക്തത തേടിയിരുന്നു.

Tags:    
News Summary - Ex-MP Prajwal Revanna Found Guilty Of Sexually Assaulting House Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.