ന്യൂഡൽഹി: സ്കൂട്ടറിന് വഴിമാറികൊടുത്തില്ലെന്ന് ആരോപിച്ച് മുസ്‍ലിം വയോധികരെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ. യു.പിയിലെ ബുദൗനിലാണ് സംഭവമുണ്ടായത്. ഫെബ്രുവരി 15ന് നടന്ന സംഭവത്തിൽ നാല് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുസ്‍ലിം വയോധികരുടെ മുഖത്തടിക്കുന്നതും ചവിട്ടുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇവരെ ഇയാൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. കേസിലെ പ്രതിയായ അക്ഷയിയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തുവെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ഉദയ് വീർ സിങ് അറിയിച്ചു. കസബ രുദയാൻ എന്ന പ്രദേശത്ത് നിന്നുള്ളയാളാണ് പ്രതിയെന്നും ഇയാൾ തൊഴിൽരഹിതനാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജോലിക്കായി കസബ രുദയാൻ എന്ന പ്രദേശത്തേക്ക് പോകുന്നതിനിടെയാണ് തങ്ങൾക്ക് നേരെ അക്രമമുണ്ടായതെന്ന് കേസിലെ പരാതിക്കാരനായ അബ്ദുൽ സലീം പറഞ്ഞു. തങ്ങൾ റോഡിലൂടെ നടക്കുന്നതിനിടെ പ്രതി ഹോണടിച്ച് സ്കൂട്ടറിൽ എത്തുകയായിരുന്നു. തുടർന്ന് വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് തങ്ങളെ മർദിക്കുകയായിരുന്നു. മോശം ഭാഷയിൽ ഇയാൾ തങ്ങളോട് സംസാരിച്ചുവെന്നും അതിനെ എതിർത്തപ്പോൾ മർദനം തുടർന്നുവെന്നും അബ്ദുൽ സലീം പറഞ്ഞു. സംഭവത്തിന്റെ വിഡിയോ എക്സ് അക്കൗണ്ടിലൂടെ കോൺഗ്രസും പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.