ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എ.എ.പി) പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള കൂറുമാറ്റം എ.എ.പിക്ക് വൻ തിരിച്ചടിയാണ്. ബി.ജെ.പി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
എട്ട് നിയമസഭാംഗങ്ങൾക്കും എ.എ.പി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയിരുന്നില്ല. ഇതാണ് പാർട്ടി വിടാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. എ.എ.പിയിൽ നിന്ന് രാജിവെച്ചതിന് ശേഷം എം.എൽ.എ സ്ഥാനം ഉപേക്ഷിച്ച് നിയമസഭാ സ്പീക്കർക്ക് രാജിക്കത്ത് അയച്ചതായി അവർ പറഞ്ഞു. കെജ്രിവാളിലും അദ്ദേഹത്തിന്റെ പാർട്ടിയിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാജിവെച്ച എം.എൽ.എമാർ പറയുന്നത്.
വന്ദന ഗൗർ (പലാം), നരേഷ് യാദവ് (മെഹ്‌റൗലി), രോഹിത് മെഹ്‌റൗലിയ (ത്രിലോക്പുരി), രാജേഷ് ഋഷി (ഉത്തം നഗർ), മദൻ ലാല്‍ (കസ്തൂര്‍ബ നഗര്‍), പവന്‍ ശര്‍മ (ആര്‍ദര്‍ശ് നഗര്‍), ഭൂപീന്ദര്‍ സിങ് ജൂണ്‍ (ബിജ്‌വാസന്‍), ഗിരിഷ് സോണി (മദിപുര്‍) എന്നിവരാണ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്.
ഇവര്‍ക്കൊപ്പം മുന്‍ എ.എ.പി എംഎല്‍എ വിജേന്ദര്‍ ഗാര്‍ഗ് അടക്കമുള്ള മുന്‍ അംഗങ്ങളും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റും ഡൽഹി ബി.ജെ.പിയുടെ ചുമതലയുമുള്ള ബൈജയന്ത് പാണ്ഡ, സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് മുൻ എ.എ.പി എം.എൽ.എമാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. എട്ടിന് ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.