ന്യൂഡൽഹി: കാമ്പസിലെ 38 കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ടതിനെ തുടർന്ന് വലിയ പ്രതിഷേധമുയർന്ന മുഹമ്മദലി ജൗഹർ സർവകലാശാലയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനുമായി ബന്ധപ്പെട്ട മൗലാന മുഹമ്മദലി ജൗഹർ ട്രസ്റ്റിന്റെയും മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെയും സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്തർപ്രദേശിലെയും ഡൽഹിയിലെയും വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയതെന്നാണ് അധികൃതർ പറയുന്നത്.
ഉത്തർപ്രദേശിലെ റാംപൂർ, സഹാരൻപൂർ, ഡൽഹിയിലെ ജാമിയ നഗർ എന്നിവിടങ്ങളിലായി 10ഓളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നതെന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ സുരക്ഷാ സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി പരിശോധന നടത്തിയത്. സഹാരൻപൂരിലെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ട്രസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് കമ്പനികളും അവയുടെ പ്രമോട്ടർമാരുമായി ബന്ധപ്പെട്ട സ്ഥലങ്ങളും പരിശോധനയുടെ പരിധിയിലുണ്ട്.
ലഖ്‌നൗ ആസ്ഥാനമായുള്ള മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിന്റെ പ്രധാന നടത്തിപ്പ് അസം ഖാനും കുടുംബാംഗങ്ങളും അടുത്ത സഹപ്രവർത്തകരും ചേർന്നാണ് നിർവഹിക്കുന്നത്. 2006ൽ അസം ഖാൻ സ്ഥാപിച്ച മുഹമ്മദ് അലി ജൗഹർ സർവകലാശാലയും റാംപൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു പബ്ലിക് സ്കൂളും ട്രസ്റ്റിന് കീഴിലുണ്ട്. ജൂലൈയിൽ റാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റി സർവകലാശാലയിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണം പൊളിച്ചുനീക്കാൻ നിർദേശിച്ചിരുന്നു. അംഗീകൃത കെട്ടിട നിർമാണ പദ്ധതികളുടെ അനുമതിയില്ലാതെയാണ് ഇവ നിർമിച്ചതെന്നും 1973ലെ ഉത്തർപ്രദേശ് അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് നിയമം ലംഘിച്ചെന്നും അധികൃതർ ആരോപിച്ചിരുന്നു. തുടർന്ന് പൊളിക്കൽ നടപടിക്കെതിരെ സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.