റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരായ അനധികൃത ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ആന്റു ടിർക്കി, പ്രിയരഞ്ജൻ സഹായ്, ബിപിൻ സിങ്, ഇർഷാദ് എന്നിവരെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിലായവരുടെ വീട്ടിൽ ചൊവ്വാഴ്ച ഇ.ഡി പരിശോധന നടത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജനുവരിയിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ ഹേമന്ദ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി സോറൻ അനധികൃതമായി സമ്പാദിച്ചതായും ആ ഭൂമി കണ്ടുകെട്ടാൻ ഇ.ഡി കോടതിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
സോറൻ, പ്രസാദ്, രാജ് കുമാർ പഹാൻ, ഹിലാരിയാസ് കച്ചപ്പ് എന്നിവർക്കെതിരെയും മുൻ മുഖ്യമന്ത്രി ബിനോദ് സിങിന്‍റെ കൂട്ടാളികൾക്കെതിരെയും മാർച്ച് 30ന് പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
സർക്കാർ രേഖകൾ സൂക്ഷിക്കുന്ന പ്രസാദ് എന്ന ആളാണ് കേസിലെ മുഖ്യപ്രതി. അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി കാര്യങ്ങളിൽ സോറൻ ഉൾപ്പടെയുള്ളവരെ പ്രസാദ് സഹായിക്കുകയും തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതായും ഇ.ഡി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.