ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൻ റിയൽ എസ്റ്റേറ്റ് ബിസിനസിന് ഡൽഹിയിലേക്ക്. ഗുരുഗ്രാമിൽ നിർമിക്കുന്ന 47 നില ട്രംപ് ടവേഴ്സിൽ അത്യാഡംബര ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഡോണൾഡ് ട്രംപ് ജൂനിയറുമായി സംസാരിക്കാനും ഡിന്നറിനും അവസരമൊരുക്കുമെന്ന് കാണിച്ച് തലസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ ഇരട്ടപ്പേജ് പരസ്യം നിറഞ്ഞു. ഇൗ മാസം 22നുമുമ്പ് മുറി ബുക്ക് ചെയ്യുന്നവർക്ക് 23നാണ് ഡിന്നർ.
‘ട്രംപ് ഇവിടെയുണ്ട്, നിങ്ങളെ ക്ഷണിച്ചിട്ടുണ്ടോ’ എന്നാണ് അതിസമ്പന്നരെ ലക്ഷ്യമിടുന്ന ഫ്ലാറ്റ് നിർമാണത്തിെൻറ പരസ്യവാചകം. ട്രംപിെൻറ മകെൻറ ചിത്രവും ഒപ്പമുണ്ട്. വിവിധ രാജ്യങ്ങളിൽ വേരുള്ള വൻകിട റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാർകൂടിയാണ് ട്രംപ് കുടുംബം. ഗുരുഗ്രാമിനു പുറമെ മുംബൈ, പുണെ, കൊൽക്കത്ത എന്നിവിടങ്ങളിലും ട്രംപ് ടവേഴ്സ് വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്യുന്ന ‘ബിസിനസ് നടത്തിപ്പ് എളുപ്പമാക്കൽ’ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുകയാണ് ട്രംപ് കുടുംബം.
ഡൽഹി ഫ്ലാറ്റ് സമുച്ചയത്തിെൻറ നിർമാണം, ഉടമാവകാശം, വിൽപന എന്നിവ ദ ട്രംപ് ഒാർഗനൈസേഷന് ഇല്ല. എം.ത്രി.എം ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്, ട്രിബെക്ക ക്രിയേറ്റേഴ്സ് എന്നിവയുടെ സംയുക്ത സംരംഭമായ ഒലിവ് റിയൽകൺ പ്രൈവറ്റ് ലിമിറ്റഡാണ് നിർമാതാക്കൾ. ട്രംപ് എന്ന പേരും അടയാളവും ഉപയോഗിക്കാൻ ഇൗ കമ്പനിക്ക് ട്രംപ് കുടുംബം വൻതുകക്ക് ലൈസൻസ് കൊടുത്തിരിക്കുകയാണ്. ട്രംപ് ടവറിൽ താമസിക്കുന്നുവെന്നത് അന്തസ്സിെൻറ ചിഹ്നമായി കാണുന്ന അതിസമ്പന്നർ ഫ്ലാറ്റ് ബുക്ക് ചെയ്യാൻ തിരക്കുകൂട്ടുമെന്നത് മുന്നിൽകണ്ടാണ് വമ്പൻ പരസ്യത്തിെൻറ അകമ്പടിയോടെയുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ്.
ബുക്കിങ് തുടങ്ങിയ ദിവസംതന്നെ ഗുരുഗ്രാമിലെ 20 ഫ്ലാറ്റുകൾ 150 കോടി രൂപക്ക് ബുക്ക് ചെയ്തുവെന്നാണ് എം.ത്രി.എം ഇന്ത്യ ഡയറക്ടർ പങ്കജ് ബൻസാൽ അവകാശപ്പെടുന്നത്. 250 ഫ്ലാറ്റുകൾ 2500 കോടി രൂപക്ക് വിൽക്കാനാണ് ലക്ഷ്യം. അനൗദ്യോഗിക സന്ദർശനമാണ് ട്രംപിെൻറ മകൻ നടത്തുന്നതെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്ന ബിസിനസ് സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.