ചെന്നൈ: ഡി.എം.കെ സർക്കാരിനെ അഴിമതിയുടെ പ്രതീകമെന്ന് വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുകയാണെന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുക്കുമെന്നും പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ തമിഴകം തലൈ നിമിറ തമിഴന്റെ പയനം യാത്ര സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഡി.എം.കെ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി ആണെന്ന് അമിത് ഷാ ആരോപിച്ചു. ഡി.എം.കെ ഭരണത്തിന് കീഴിൽ എല്ലാ സർക്കാർ പദ്ധതികൾക്കും 20% കമ്മീഷൻ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ധനകാര്യം കടം വാങ്ങലിലും മദ്യ വരുമാനത്തിലും മാത്രമാണ്. ജയിലിലടച്ചതിനുശേഷവും ഡി.എം.കെ മന്ത്രി 243 ദിവസം പദവിയിൽ തുടർന്നിട്ടുണ്ട്. പാർട്ടി നേതാക്കൾ ജോലിക്ക് പണം നൽകിയുള്ള കുംഭകോണം, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത മണൽ ഖനനം, കൽക്കരി കുംഭകോണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. അത്തരമൊരു ഭരണത്തിന് കീഴിൽ തമിഴ്‌നാടിന് പുരോഗമിക്കാൻ കഴിയുമോ? -അദ്ദേഹം ചോദിച്ചു.
ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന ഒരു രീതി സംസ്ഥാന സർക്കാറിനുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിൽ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ സനാതന ധർമ്മത്തെ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തു. ഹിന്ദു മത ഘോഷയാത്രകൾ നിർത്തിവച്ചിരിക്കുകയാണെന്നും വിഗ്രഹ നിമജ്ജനം നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മകൻ ഉദയനിധി സ്റ്റാലിനെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള എം.കെ. സ്റ്റാലിന്റെ സ്വപ്നം ഒരിക്കലും നടക്കില്ല. തമിഴ്‌നാട് ഈ കുടുംബ ഭരണം തള്ളിക്കളയുമെന്നും അമിത് ഷാ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.