മുൻ എം.പിയും നടിയുമായ ദിവ്യ സ്‍പന്ദന മരിച്ചെന്ന് വ്യാജ പ്രചരണം. വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നാണ് പ്രചാരണം. ഇതിനോട് ദിവ്യയും പ്രതികരിച്ചിട്ടുണ്ട്. തന്നെ ഫോണിൽ വിളിച്ച സുഹൃത്തുക്കളോട് ‘ഏത് തെമ്മാടികളാണങ്ങിനെ പറഞ്ഞത്’ എന്നാണ് അവർ ചോദിച്ചത്.
വ്യാജ പ്രചരണത്തോട് ദിവ്യയുടെ കുടുംബവും പ്രതികരിച്ചിട്ടുണ്ട്. ദിവ്യ സ്‍പന്ദന നിലവിൽ ജനീവയിൽനിന്ന് പ്രാഗിലേക്കു യാത്ര ചെയ്യുകയാണെന്നും അവരുടെ ആരോഗ്യത്തിനു കുഴപ്പവുമില്ലെന്നും കുടുംബവും അറിയിച്ചു. രണ്ട് ദിവസത്തിനുശേഷം അവർ ബെംഗളൂരുവിൽ എത്തുമെന്നും കുടുംബം വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥരാണെന്നും ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കൾ അഭ്യര്‍ഥിച്ചു.
നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്‍പന്ദന അന്തരിച്ചത് നാളുകള്‍ക്ക് മുൻപാണ്. അത് ചിലർ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നതിന് പ്രേരണയുണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് മാനസിക പിന്തുണ നൽകിയതെന്നും അടുത്തിടെ ദിവ്യ വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്‍ട്രീയ പ്രവേശം. 2013ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്‍പന്ദന എന്ന രമ്യ ലോക്സഭയിലേക്ക് എത്തിയത്. തൊട്ടടുത്ത വർഷത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്‍തു.
'അഭി' എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു ദിവ്യ സ്‍പന്ദന ആദ്യമായി നായികയായത്. നടൻ പുനീത് രാജ്‍കുമാര്‍ 'അഭി'യായി ചിത്രത്തില്‍ എത്തിയപ്പോള്‍ ഭാനു എന്ന നായിക വേഷമായിരുന്നു ദിവ്യ സ്‍പന്ദനയ്‍ക്ക്. തുടർന്ന് നിരവധി കന്നഡ, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ മികച്ച വേഷങ്ങളില്‍ നടിയായി ദിവ്യാ സ്‍പന്ദന തിളങ്ങി. അതിഥി വേഷങ്ങളിലും ദിവ്യ എത്തിയിട്ടുണ്ട്. ദിവ്യക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ദിവ്യയെ തേടിയെത്തി. നിലവില്‍ സിനിമയില്‍ സജീവമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.