ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ മാംസം, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം. ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടത്. ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കും ഇത് സംബന്ധിച്ച നിർദേശം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും നൽകി. ജില്ലയിൽ ഉടനീളം നിരോധനം കർശനമായി നടപ്പിലാക്കാൻ നിർദ്ദേശത്തിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിക്കുന്നതാണ് ഈ നിർദ്ദേശമെന്ന് കോരാപുതിൽ നിന്നുള്ള അഭിഭാഷകനായ സത്യബാദി മൊഹാപത്ര പറയുന്നു. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ലെന്നും മറിച്ച് ഒരു ദേശീയ ഉത്സവമാണെന്നും ചൂണ്ടിക്കാട്ടി നിരോധനത്തിൽ നിരവധിപ്പേർ ആശങ്ക പ്രകടിപ്പിച്ചു. സമ്പൂർണ നിരോധനത്തിന് പകരം, മാംസാഹാരശാലകളുടെ പ്രവർത്തനം നിയന്ത്രിക്കാനും തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനം നിലനിർത്താനും ഭരണകൂടത്തിന് കഴിയുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.
ദൈനംദിന വിൽപ്പനയെ ആശ്രയിച്ച് ജീവിക്കുന്ന മാംസ-മത്സ്യ കച്ചവടക്കാരെ നിരോധനം ദോഷകരമായി ബാധിക്കും. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവ്‌ലി, മാലേഗാവ്, ഛത്രപതി സംഭാജി നഗർ, നാഗ്പൂർ എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പന മുനിസിപ്പൽ അധികൃതർ നിരോധിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 2014ൽ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അസം സർക്കാർ മാംസാഹാര ഭക്ഷണങ്ങളുടെ വിൽപ്പന നിരോധിച്ചു.
മഹാവീർ ജയന്തി ദിനത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എല്ലാ മാംസക്കടകളും അറവുശാലകളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. 2025-ൽ, ഇൻഡോർ മുനിസിപ്പൽ ബോഡി ഹിന്ദു, ജൈന മതപരമായ ഉത്സവ ദിവസങ്ങളിൽ മാംസത്തിന്റെയും മത്സ്യത്തിന്റെയും വിൽപ്പന നിരോധിച്ചു. തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ആശങ്കകൾ ഉയർത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.