ന്യൂഡൽഹി: സംഘ്പരിവാർ പ്രവർത്തകർ ഡൽഹിയിൽ കലാപം തുടങ്ങിവെച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. നാലു ദിവസം അക്രമികൾ അഴിഞ്ഞാടിയ ഡൽഹി ശാന്തമാകാൻ തുടങ്ങിയിട്ട് രണ്ടു ദിവസവും. കലാപകാരികളിൽ നിന്നും തലനാരിഴക്ക് ജീവൻ മാത്രം രക്ഷപ്പെട്ട ആശ്വാസത്തിലാണ് മിക്കവരും.
പലർക്കും ധരിച്ചിരുന്ന വസ്ത്രം മാത്രമല്ലാതെ മറ്റൊന്നും ഇപ്പോൾ സ്വന്തമായില്ല. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ് വിഹാറിലായിരുന്നു കലാപകാരികൾ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
ശിവ് വിഹാറിൽ താമസിച്ചിരുന്ന ബിൽക്കീസ് ബാനുവിന് തൻെറ നാടിൻെറയും വീടിൻെറയും ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് കരച്ചിലടക്കാൻ കഴിയുന്നില്ലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബിൽക്കീസ് ബാനുവിൻെറ വീട്ടിലേക്ക് സംഘ്പരിവാർ പ്രവർത്തകർ ആയുധങ്ങളുമായി ഇരച്ചെത്തിയത്. കലാപകാരികൾ പിന്നീട് വീടിന് തീവെച്ചു. വീട് കത്തിയെരിയുന്നതിൻെറ തീനാളം ഇപ്പോഴും ഈ 60 കാരിയുടെ കണ്ണുകളിൽ െതളിഞ്ഞുവരും.
35 വർഷം ജീവിതത്തിൻെറ ഭാഗമായ വീടിനായിരുന്നു അക്രമികൾ തീവെച്ചത്. വീടിനോട് ചേർന്ന് കുടുംബത്തിൻെറതന്നെ ഒരു കടയും ഉണ്ടായിരുന്നു. കലാപകാരികൾ എത്തുേമ്പാൾ ബിൽക്കീസ് വീടിനകത്തായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതറിയാതെ പകച്ചുനിന്നു. തീയും പുകയും ഉയരുന്നതുകണ്ട് ജീവൻ രക്ഷിക്കാനായി ഓടി. ഒാട്ടത്തിനിടയിൽ തട്ടിവീണു.
വീടിനകത്ത് കലാപകാരികൾ ഓടി നടക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കും കടയിലേക്കും തീ പടർന്നു. ഇതിനിടയിൽ മൂത്ത മകൻ മുഹമ്മദ് യൂസഫ് (42) വീട്ടിനകത്തുനിന്നും എങ്ങനെയോ രക്ഷപ്പെടുത്തി. അവിടെനിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള ഓട്ടമായിരുന്നു പിന്നീട് -കണ്ണുതുടച്ചുകൊണ്ട് ബിൽക്കീസ് ബാനു പറഞ്ഞു.
ബിൽക്കീസിൻെറ രണ്ടു നില വീടും കടയും നിമിഷങ്ങൾക്കകം ചാരമായി. ബിൽക്കീസും അവരുടെ രണ്ടു മക്കളും ഭാര്യമാരും സമീപത്തെ ദേവാലയത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണിേപ്പാൾ. ശിവ് വിഹാറിൽ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് ഒഴിഞ്ഞുപോയത്.
കഴിഞ്ഞ തിങ്കളാഴ്ച ധരിച്ച വസ്ത്രമാണ് ഇപ്പോഴും അവർ ധരിച്ചിരിക്കുന്നത്. മാറിയുടുക്കാൻ ഒരു വസ്ത്രം പോലും ബാക്കിയില്ല. ഞാനിട്ടിരിക്കുന്ന ഈ ഷർട്ട് ഇപ്പോൾ തന്നെ തിരികെ നൽകാമെന്ന് പറഞ്ഞ് അയൽക്കാരനോട് കഴിഞ്ഞ തിങ്കളാഴ്ച വാങ്ങിയതാണ്- നിസഹായതയോടെ താനിട്ടിരിക്കുന്ന ഷർട്ട് കാട്ടി മുഹമ്മദ് യൂസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.